2009, മേയ് 31, ഞായറാഴ്‌ച

സെമിത്തേരിയിലെ ബോഗൻ വില്ല (മാധവികുട്ടിക്ക്..)

മാധവികുട്ടിയുടെ ഒരു ചെറുകഥ അടുത്തകാലത്ത് വായിച്ചത് ഓർക്കുന്നു.
ഇതിൽ, കഥാകാരി തിരക്കുപിടിച്ച പട്ടണത്തിൽ ആരെയോതിരഞ്ഞു നടക്കുകയാണ്.
വെയിലുകൊണ്ടും ,ചില കടകളിൽ കയറി അയ്യാളെ കുറിച്ച് തിരക്കിയുമൊക്കെ അവർ
അയ്യാൾക്കു വേണ്ടി അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്.ഒടുവിൽ അവരെ
പരിചയമുള്ള ഒരു പുസ്തക പ്രസാധകൻ തന്റെ പുസ്തകശാലയിലേക്ക് വിളിച്ചിരുത്തുന്നു
ശീതളപാനീയങളും ഇഷ്ട പുസ്തകങളും സൽക്കരിച്ച ശേഷം അയ്യാൾ വിവരങ്ങൾ ആരായുന്നു.
‘ബാബു എന്നു പേരുള്ള ഒരു വാടകകൊലയാളിയെ ആണ് താൻ അന്വേഷിച്ച് നടക്കുന്നതെന്ന്
അവർ അയ്യാളൊട് തുറന്നു പറയുന്നു.
“ആരാണ് മാഡത്തിന്റെ ശത്രു ‘’ എന്ന അയ്യാളുടെ ശബ്ദംതാഴ്ത്തിയുള്ള ചോദ്യത്തിന്
“ഞാൻ തന്നെയാണ് എന്റെ ശത്രു ‘ എന്ന് അവരുടെ മറുപടി.!
അവസാനം തന്റെ ദൌത്യം നിർവ്വഹിക്കുവാൻ പൂനെയിലെ ജഹാംഗീർ ഹോസ്പിറ്റലിന്റെ,,
പാതിരാവിൽ തണുത്തു നിശ്ബ്ദമായ ഇടനാഴികളിലൂടെ അവൻ പതുങി പതുങി എത്തുക തന്നെ ചെയ്തു!!
ശരീരമെന്ന സങ്കുചിതത്വത്തിന്റെ വീട്ടുതടങ്കലിൽ നിന്ന് മോചിക്കപെട്ട് അവർ ഈദിവ്യപ്രപഞ്ചമാകെ
വീടായി സ്വീകരിച്ചിരിക്കുന്നു.
“എന്റെ കഥ’ എന്നപുസ്തകത്തിൽ ‘സിമിത്തേരിയിലെ ബോഗൻ വില്ല” എന്ന അധ്യായത്തിൽ
അവർ എഴുതിയിരുന്നു; പാർക്ക് സ്ട്രീറ്റിലെ ,ലോറൻസ് ഹോപ്പ് എന്ന കവയിത്രിയുടെ ഓർമ്മകൾ
നീലനിഴലായി ഓടികളിക്കുന്ന പൂപ്പൽ പച്ചവെൽ വെറ്റ് വിരിച്ച കല്ലറയെ പറ്റി.
“ആ ശവകല്ലറക്കു മുകളിൽ രാജ്ഞികളെ പോലെ സുന്ദരികളായ ബോഗൻ വില്ലകൾ പൂത്തുലഞ്ഞു നിന്നിരുന്നു
അവളുടെ ഒടുങാത്ത ജീവിതതൃഷണകൾ, ആ പൂവള്ളികളെ നിത്യനർത്തകരെ പോലെ ചാഞ്ചാടിച്ചു.”
തിരുവനന്ത പുരത്തെ പുരാതന മായ ഒരു പള്ളി പറമ്പിൽ എഴുത്തുകാരിക്ക് വേണ്ടി ഒരു സ്മാരകശില
ഉയരുമ്പോൾ ,,
അവസാനത്തെ ആരാധകനും അവർക്ക് അന്ത്യപ്രണാമമർപ്പിച്ച് മടങുമ്പോൾ , പാതിരാവിന്റെ നിശ്ശ്ബ്ദതയിൽ
അവരുടെ കബറിനുള്ളിൽ ഒരു നീലവെളിച്ചം പരക്കും .ലോകമുറങവെ ഒരു കാന്തവിളക്കിന്റെ തിരിനീട്ടി
തന്റെ പുതിയമുറിയിൽ അവർ വിശുദ്ധഗ്രന്ഥങളും,വാർദ്ധക്യം മൂലം വായിക്കാൻ വിട്ടു പോയ പുസ്തകങളും എടുത്ത്
വെച്ച് രാവായനക്കിരിക്കും..പിന്നീട് അവരുടെ ജീവിതതൃഷണകൾ ആ കുടീരത്തിനു മുകളിൽ അസംഖ്യം പൂക്കളായി
വിടരും ; നിത്യ നർത്തകരെ പോലെ ലോകത്തെ നോക്കി പുഞ്ചിരി പൊഴിച്ചു .കൊൻണ്ടേയിരിക്കും..
മരണം വിരാമമല്ല,അർദ്ധവിരാമം പോലുമല്ല.ജീവിതത്തിന്റെ നൈരന്തര്യത്തിൽ
അനതി വിദൂരമായ ഭാവിയിൽ അവർതൂലികവീണ്ടും കൈയിലേന്തുമായിരിക്കും
ബാക്കി വെച്ചത് എഴുതിതീർക്കാൻ...

2009, മേയ് 29, വെള്ളിയാഴ്‌ച

വൃത്തവിചാരം..

നേർ വരിയിലൂടെയുള്ള ഒരു പദചലനമാണീ
ജീവിതമെന്നേ ആദ്യം നിനച്ചുഞാൻ..
എന്റെ സ്ഥാനം,എനിക്കൂപിൻപിലുള്ളവർക്ക് മുൻപേയെന്നും
മുന്നിലുള്ളവർക്കു വളരെ പുറകെയെന്നും
സ്വയം അടയാളപെടുത്തുകയും ചെയ്തു.
ആദ്യത്തെ കൂട്ടരോട് അനുതാപവും രണ്ടാമത്തെ കൂട്ടരോട് അസൂയയും
എന്റെ സ്ഥായീഭാവങളാ‍യി...
മുൻപോട്ടുള്ള ഒരോകുതിപ്പിനും കാൽ പുറകോട്ട് മടക്കേണ്ടി വരുന്നൂ
എന്നതായിരുന്നു എന്റെ ആദ്യത്തെ ദാർശനിക ദു:ഖം.
അരുണാഭമായ ഉദയാസ്തമയങളും
അഞ്ജനംചാലിച്ച അമാവാസിയിൽ അലസമൊഴുകുന്ന
ആകാശ ഗംഗയും
പൊൻ വെളിച്ച മിറ്റുവീഴുന്ന പൌർണ്ണമികളും
അനല്പമായ കൌതുകത്തോടെയാണ് ഞാൻ നോക്കി കണ്ടത്.
സൃഷ്ടിയുടെ , ഒരു വൃത്തകേന്ദ്രത്തിൽ കൃത്യമായി
അസ്ത്രമെയ്തുകൊള്ളിക്കുന്നകൃത
കൃത്യത എന്റെ നിതാന്തവിസ്മയമായി..
വൈകാതെ വരിയുടെ വക്രത എനിക്കുമനസ്സിലായി..
വഴിയോരകാഴ്ചകൾ ആവർത്തിക്കാൻ തുടങിയപ്പോൾ
ആ വക്രത ഒരു വൃത്തമാകുന്നതും ഞാനറിഞ്ഞു.
വൃത്തത്തിലെ മുൻപിൻ ഇല്ലാത്ത ഒരു ബിന്ദു മാത്രമായി ഞാൻ
അസ്ത്രമെയ്തതിനു ശേഷം അതിനെ കേന്ദ്രമാക്കി
വൃത്തം വരക്കുന്നസൂത്രവും ഞാൻ മനസ്സിലാക്കി
അപ്പോൾ,സൃഷ്ടികർത്താവ് അപ്രത്യക്ഷനാവുകയും
എന്റെ വിസ്മയങൾക്ക് വിരാമ ചിഹ്നം വീഴുകയും ചെയ്തു.
കൌതുകങളെല്ലാമൊതുങിയപ്പോൾ ജീവിക്കുവാൻ
ഒരു കാരണം തിരയുകയാണ് ഞാൻ...

2009, മേയ് 27, ബുധനാഴ്‌ച

ഒടിയൻ (പഴങ്കഥ-5)

അതീതവും അതീന്ദ്രിയവുമായ ഒരു ലോകത്തിന്റെ സ്മരണകൾ ,തേങക്കുള്ളിൽ പൊങെന്ന പോലെ
(ഈ കുരുത്തം കെട്ട ഉപമകൾ ഒരു കരിങ്കണ്ണായി തിരിഞ്ഞു കൊത്താതിരിക്കട്ടെ!)
എന്റെ മനസ്സിൽ തിങിവിങുമ്പോൾ..ക്ലാസിൽ കുട്ടികൾ ഹാജർ കുറവാണെന്നറിഞ്ഞിട്ടും പഠിപ്പിക്കലിന്റെ
ആനന്ദത്തിൽ മുഴുകിയ ഒരു മലയാളം വാധ്യാരെ പോലെ ,ശുഷ്കമായ സദസ്സിനെ നോക്കി ഘോര ഘോരം
പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാവിനെ പോലെ ,പ്രേക്ഷകരില്ലാഞ്ഞിട്ടും പ്രദർശനം തുടരുന്ന ഇന്ദ്രജാലക്കാരനെ പോലെ
ഞാൻ എഴുത്തുതുടരുമ്പോൾ...ഒരു മിനുട്ട് ഒന്നുശ്വാസമെടുക്കട്ടെ..ശരി..ഞാൻ എഴുത്തു തുടരുമ്പോൾ എന്റെ കീബോർഡിൽ
പിറവിയെടുക്കുന്ന അക്ഷരങളെല്ലാം ഒരു നൂറ്റാണ്ടിനു മുൻപുള്ളരാത്രിയിലേക്ക് പറന്നു പറന്നു പോകുകയാണ്‌-
നക്ഷത്ര പൂത്തഴപ്പുകൾ കാഴ്ചവച്ചു നിൽക്കുന്ന കൃഷ്ണ പക്ഷത്തിലെ ഒരു രാത്രിയിലേക്ക്....

(ഹേ ശേഷിക്കുന്നവരെ , നിങളും മണ്ടുകയാണോ.പക്ഷെ എനിക്കു തുടരാതെ വയ്യ.. )
തേക്കും മൂലയിൽ നേരമല്ലാനേരത്ത് കാളവണ്ടിയിറങി കമ്പിളി കണ്ടത്തിൽ കാരണവർ,മാനത്ത്
താരാകദംബങളെല്ല്ലാം തെളിഞ്ഞിരിക്കുന്നുവെങ്കിലും നക്ഷത്രവെളിച്ചവും നാട്ടു വെളിച്ചവും എത്തിനോക്കാത്ത
ഊട് വഴികളിലൂടെ കല്ലുകളിൽ തട്ടി തെന്നുന്ന മെതിയടിപുറത്ത് പ്രയാസപെട്ട് നടന്നു. കൂടൽ മാണിക്യം
കോവിലിൽ പൂരവും കഴിഞ്ഞാണ് മൂപ്പരുടെ വരവ്.ചുമലിലെ കൈതോല വട്ടീയിൽ ആനയടിവലുപ്പത്തിലുള്ള
ചിറ്റു മുറുക്ക്,അറബി നാട്ടിൽ നിന്ന് പത്തേമാരികളിൽ വന്നിറങുന്ന കളിയടക്കയുടെ വലുപ്പമുള്ള ഈത്ത
പഴങൾ..,ഈറ്റതണ്ടുകൊണ്ടുള്ളപീപ്പികൾ, പമ്പരങൾ,മരപ്പാവകൾ ...മുതലായവ ഉണ്ട്.. ഇരുണ്ട് കിടക്കുന്ന നാട്ട് വഴികൾ
താണ്ടി ഇടത്തിരുത്തി പാടത്തേക്കിറങിയതോടെ കണ്ണിൽ ഒരു നീല വെളിച്ചമുദിച്ചതു പോലെ തോന്നി കാരണവർക്ക്.
മാണിക്യകവിടികൾ നിരത്തി ഒരു മഹാജ്യോതിഷിയായി, ധ്യാനിച്ച് നിൽക്കുന്ന മറയില്ലാത്ത വേനലാകാശം മുകളിൽ..
പ്രശ്നവിധിയെന്തെന്നറിയാൻ ഒരു കൃഷീവലനെ പോലെ കാത്തു നിൽക്കുകയാണ് താഴെ വരണ്ട്കിടക്കുന്ന
വയൽ പരപ്പ്.. മഴപെയ്യുവാൻ ഇനി എത്രനാൾ.?
ആയില്ല്യന്റെ വാലിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന അത്തകാക്ക പടിഞ്ഞാറ് ചായുന്നു.
( ഹൈഡ്ര, കോർവസ് - മാനത്തെ രണ്ട് താരാഗണങള് ) പാതിര കഴിഞ്ഞു.
പക്ഷെ പുലരുവാനിനിയും എത്രവിനാഴികകൾ..താരങളുടെ സ്ഥാനം നൊക്കി കാരണവർ മനസ്സിൽ കണക്കു കൂട്ടുവാൻ
തുടങി..അന്യദേശത്തായിരുന്നകാലത്ത് കാരണവർ അൽ‌പ്പം ജ്യോതിഷവും ജ്യോതിശാസ്ത്രവും പഠിച്ചിട്ടുണ്ട്.
നക്ഷത്രരാശികളൊക്കെ മൂപ്പർക്ക് തിരിച്ചറിയാം.. അതുപോലെ ഒരു വിധം കാളീകൂളി പ്രേതാദികളൊന്നും മൂപ്പരുടെ അടുത്ത്
അടുക്കുകയില്ല..അത്യാവശ്യം മാന്ത്രികവിദ്യകളും കൈവശമുണ്ട്. അതുകൊണ്ടാണ് വയൽ വരമ്പിലൂടെ നടന്നു പോകുമ്പോള്
പെട്ടന്ന് മുമ്പിൽ മാർഗ്ഗം തടഞ്ഞു കൊണ്ട് പ്രത്യക്ഷപെട്ട ,വെളുത്ത കൂറ്റൻ കാള ഒരു സാധാരണകാളയല്ലെന്ന് അദ്ദേഹത്തിന്
ഒറ്റനോട്ടത്തിൽ മനസ്സിലായത്. അദ്ദേഹം വഴി മാ‍റാൻ മിനക്കെടാതെ നടന്നത് നേരെ കാളയുടെ നേർക്കാണ്..
അപ്പോ‍ള്, അതൊന്ന് മുക്രയിട്ടു, മരണം ഒരു വലിയ ബ്രാക്കറ്റിനുള്ളിലാക്കിയതു പോലുള്ളവലിയ കൊമ്പുകൾ കുലുക്കി.ആരും പേടിച്ച്
ഉടുതുണി നനക്കുന്ന സന്ദർഭം. പക്ഷെ കാരണവർ ഇടത്തുകാൽ പിൻ മടക്കി ഒരൊറ്റ തൊഴിയായിരുന്നു.ഉടനെ കാരണവരുടെ
കാൽക്കൽ വീണ് തൊഴുതു..കാളയല്ല ,പഴയ സതീർഥ്യൻ പാണൻ കണാരൻ!
“അടിയനു ആളു തെറ്റി ..പൊറുക്കണം”.കാരണവർ പക്ഷെ ,കാൽക്കൽ വീണു കിടക്കുന്ന പഴയ കൂട്ടുകാരനെ
സ്നേഹത്തൊടെ എണീപ്പിച്ച് നിറുത്തി. “അപ്പോൾ ,ഒടുവിൽ ഒടി വിദ്യകളൊക്കെ നീ പഠിച്ചു അല്ലേ?”
കാരണവർ ,കണാരനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു..പഠിക്കുന്ന കാലത്ത് വളരെ മോശം സ്റ്റുഡന്റായിരുന്നു പാണൻകണാരൻ.ഒരു
കൈ വിഷത്തിന്റെ കൂട്ടുകൾ പോലും ഓർത്ത് വക്കുവാൻ അവനെ കൊണ്ടാവില്ലായിരുന്നു.
എന്തായാലും ഒന്നുമിണ്ടാനും പറയാനും ഒരാളെ കൂട്ടു കിട്ടിയതിൽ,അതും പഴയകളികൂട്ടുകാരനെ, അതീവസന്തുഷ്ടനായിരുന്നു കാരണവര്.
ദീർഘനാളായി അന്യദേശത്തായിരുന്നതിനാൽ പലദേശവിശേഷങളും പാണനിൽ നിന്ന് അറിയാനുണ്ടായിരുന്നു കാരണവർക്ക്.
പക്ഷെ പാണനു പറയുനുള്ളതേറെയും ദുരിതവിശേഷങളായിരുന്നു.കഴിഞ്ഞ കർക്കിടകത്തിലെ വെള്ള പൊക്കത്തിന്റെ വിശേഷങൾ...
വെള്ള പൊക്കത്തിൽ പലരേയും കാണായതായതും,ഇട്ട്യാതിയെ പോലെ ചിലർ വിശപ്പുസഹിക്കാൻ വയ്യാതെ ഒതളങ എടുത്തു തിന്നതും
ശുനകന്മാരു ടെ വരിയുടക്കുക(castration) , വീട്ടു മൃഗങൾക്കു മൂക്കു തുളച്ച് കയറിടുക,പനയോലകുട ഉണ്ടാ‍ക്കുക
തുടങിയ തന്റെ ജീവനോപായ മാർഗ്ഗങൾ വഴിമുട്ടിയതും..
അങിനെ വർത്തമാനം പറഞ്ഞ് കാരണവർ വീടെത്തി.. പാണന്റെ കുടിലിലേക്ക് ഇനിയും രണ്ട് നാഴികദൂരമുണ്ട്..
യാത്ര പറയാൻ നേരം പാണൻ കാരണവരെ പിറ്റേന്ന് ത ന്റെ കുടിയിലേക്ക് ക്ഷണിച്ചു.ഒരു കുപ്പി റാക്കും നെല്ലി കോഴിയെ ചുട്ടതും അയാൾ
വാഗ്ദാനം ചെയ്തു..
പിറ്റെന്നു.വട്ടിയിലെ സാമാനങളെല്ലാം വീട്ടിലെല്ലാവർക്കുമായി വിതരണം ചെയ്ത്.
ഒരു രാത്രി ഉറക്കൊഴിച്ചതിന്റെ ക്ഷീണം നെല്ലിട്ട് വച്ചിരിക്കുന്ന പത്തായപുറത്ത് കിടന്ന് ഉറങി തീർത്ത്,വെയിലു ചാഞ്ഞതോടെ കാരണവർ
മേലുതേക്കാനുള്ള ഇഞ്ചയും ഒരു ഈരെഴ തോർത്തുമായി വീടിനു വടക്കുള്ള, ശാപം
കിട്ടിയ ഗന്ധർവരും ചിലമായാവിനികളും മത്സ്യ മണ്ഡൂകാദികളായി പാർത്തു വരുന്ന മാനസസരസ്സിന്റെ പടവുകളിറങി.സരസ്സിൽ
ഇവർക്കെല്ലാം വിശ്രമിക്കാനുള്ള കേളീഗൃഹങൾ പോലെ വലിയവെള്ളതാമരകളും വിടർന്നു നിന്നിരുന്നു. (അക്കാലത്ത്,ഇതിൽ
വർഷങൾ കൂടുമ്പോൾ ഒരു ജലപിശാച് വിരുന്നു പാർക്കാൻ വരുമായിരുന്നു. അപ്പോൾ ഇതിലെ കണ്ണീരു പോലെ തെളിഞ്ഞ
വെള്ളം കടുത്ത പച്ച നിറമാകും. ഈ സരസ്സ് ഇന്ന് കരിപ്പിടീ കാരാമകൾ പുളക്കുന്ന ഒരു പൊട്ടകുളമായി കോലം കെട്ട് പോയിരിക്കുന്നു)

കുളി കഴിഞ്ഞ കാരണവർ പാണനു കാഴ്ചവെക്കാൻ ഏതാനും അണകളും ,വിലപിടിച്ച ഏലസ്സുകളും ,വിശെഷപെട്ട മരുന്നു കളുണ്ടാക്കാൻ
കുളത്തിൽ നിന്ന് പറിച്ചെടുത്ത താമരകിഴങും,പൂമൊട്ടുകളും മൊക്കെയായി തെക്കോട്ട്
രണ്ട് നാഴികനടന്ന് താഴെ ചിത്രകൂടകല്ലുകൾ പ്രതിഷ്ഠിച്ചിട്ടുള്ള വലിയ ആഞ്ഞിലി മരത്തിന്റെ ചോട്ടിലെത്തി.ഇതിലെ പടിഞ്ഞാട്ടിറങി
പോകുന്ന ഊടുവഴിയിലൂടെ വേണം പാണന്റെ കുടിലിലേക്ക് പോകുവാൻ .പക്ഷെ വഴിയെവിടെ ? ആളുയരത്തിൽ വളർന്നു നിൽക്കുന്ന
കാട്ടുപുല്ലുകൾ മാത്രം .ഇതിലെ ആൾ സഞ്ചാരമുണ്ടായിട്ട് എത്രയോനാളുകളായിക്കാണും.!! വളർന്നു നിൽക്കുന്നപുല്ലുകൾ വകഞ്ഞു മാറ്റി
കാരണവർ പാണന്റെ കുടിലു ലക്ഷ്യമാക്കി നടന്നു. ഒടുവിൽ ആൾ താമസമില്ലാതെ ചിതലെടുത്ത് നിലത്തോടമ്പി കിടക്കുന്ന കുടിലിനു
മുന്നിലെത്തിനിന്നപ്പോ‍ൾ കാരണവർ വിചാരിച്ചു..” ജീവിച്ചിരിക്കുമ്പോൾ നിനക്ക് ഒടിവിദ്യപഠിക്കാനാവില്ലെന്നെനിക്കറിയാമായിരുന്നു..എന്നിട്ടും
പാണാ നിന്റെ യീ കളി ഞാൻ നിനച്ചതല്ല.” അപ്പോൾ കുടിലിന്റെ ഉടഞ്ഞ കളിമൺകട്ടകൾ ക്കിടയിലൂടെ ഒരു വലിയ കൃഷ്ണസർപ്പം ഇഴഞ്ഞു വന്നു.
അത് തലയുയർത്തി അല്പനേരം നിന്നതിനു ശേഷം കാരണവരെ താണു വണങി അടുത്തുള്ള കുറ്റി കാട്ടിലേക്ക് ഇഴഞ്ഞുപോയി......

2009, മേയ് 26, ചൊവ്വാഴ്ച

ഒരു രക്ഷസ്സിന്റെ നക്ഷത്രകണ്ണുകൾ.....

പഴങ്കഥ-4
ഉച്ചവെയിൽ ചാഞ്ഞതോടെ പുരപുറത്ത് അളന്നു മുറിച്ച മരപട്ടികകളുമായി
കയറിയ കുട്ടനാശ്ശേരി മുകളിലിരുന്നു കൊട്ടി തുടങി.ജോലിയുടെ മുഷിപ്പുകൊണ്ടോ
ഉയരങളിൽ എത്തുമ്പോ‍ൾ ആർക്കും അനുഭവപെടുന്ന ഏകാന്തത കൊണ്ടോ
എന്തോ,കൂടെ നല്ല ഈണത്തിൽ ഉറക്കെയുള്ള പാട്ടുമുണ്ട്...
“കൈതവളപ്പിലെ തണ്ടാത്തി നിന
ക്കെങുന്നു കിട്ടിയീ പൊന്നുവള..”**
പഴയൊരോണക്കളി പാട്ടാണ് .ആശാരി അവിടെയിരുന്നു കൊട്ടിപാടട്ടേ..
നമുക്ക്,നാട്ടിലെ അന്നത്തെ പച്ചയായ ജീവിതത്തിന് സമാന്തരമായി നിലകൊണ്ടിരുന്ന
അദൃശ്യ ലോകത്തിന്റെ ദേശവിശേഷങളിലേക്ക് കടക്കാം.ഇവിടത്തെ സ്വൈരവിഹാരികളെ
പരിചയപെടാതെ ഈ പഴങ്കഥക്കു പൂർണ്ണത ലഭിക്കുകയില്ല.കാരണം ഇവരാണ് ഞങളുടെ
അന്നത്തെ അന്യഥാ ഏകതാനമായ ജീവിതത്തിന് ഭയം കലർന്ന കാല്പനികതയുടെ സ്വരജതികളിണക്കിയത്..
ഈ കഥാ പാത്രങളുടെ പ്രൊഫൈലുകളിലൂടെ ഒന്ന് കടന്നു പോകാം...
1.കുഞ്ചാത്തൻ.പൊരുളിനും പൊഴിക്കു മിടയിൽ എവിടെ യോ ആണ് ഇവന്റെ സ്ഥാനം. ഹിമാലയത്തിലെ
“യതിയെ“ പോലെ മനുഷ്യവർഗ്ഗത്തിന്റെ നിഗൂഢതകൾ പേറുന്ന വിചിത്രമായ ഒരു സ്പീഷ്യസ് ആണൊ
കുഞ്ചാത്തനെന്നു ഞാന് സംശയിക്കുന്നു.രാത്രിസഞ്ചാരം ധാരാളം വേണ്ടിവന്നിരുന്ന ആ കാലത്ത് ,
ഉള്ളാട്ടിൽ ഉണ്ണീരി ,പഴുമ്പറമ്പിൽ പാച്ചൻ, മാഞ്ചാക്ക മാക്കുണ്ണി,പിന്നെ നമ്മുടെ
ഇട്ട്യാതി തുടങി ഒരു പാട് പേര് ഇവനെ നേരിട്ടു കണ്ടിട്ടുള്ളവരായി
ഉണ്ടായിരുന്നു. കണ്ടവരെല്ലാവരും അവന്റെ morphology (രൂപഭംഗി!) ഒരു പോലെയാണ് ഡിസ്ക്രൈബ്
ചെയ്തിട്ടുള്ളത്.
കുഞ്ചാത്തന് ഒന്നൊന്നരയടി ഉയരമേ കാണൂ. വിശാലമായ വയലുകൾ ,ആളൊഴിഞ്ഞ പറമ്പിലെ ഇടവഴികൾ
..ഇവിടെയൊക്കെ നിലാവുള്ളരാത്രികളിൽ ആണ് ഇവൻ പ്രത്യക്ഷപെടുക.പാതിര നേരത്ത്.മുത്തിയമ്പലത്തിലെ തോറ്റം കഴിഞ്ഞോ
ദൂര ദേശത്തെ പണികഴിഞ്ഞ് ,കനോലികടവത്ത് വഞ്ചിയിറങിയോ വിജനസ്ഥലികളിലൂടെ ഭയം ഉള്ളിലൊതുക്കി കൊണ്ട് കുടിയിലേക്ക്
നടക്കുമ്പോഴായിരിക്കും പുറകിൽ സംഗീതാത്മകമായ ഒരു ചൂളം വിളികേൾക്കുക.!. തീറ്റ തേടിയിറങിയ ഏതോരാപ്പുള്ള് ആണെന്ന്
വിചാരിച്ച് തിരിഞ്ഞ് നോക്കുമ്പോൾ .കാണാം നിങളെ സാകൂതം പിന്തുടരുകയായിരുന്ന ,രണ്ട് കാലിൽ നടക്കുന്ന
ഒരു കൊച്ചു മനുഷ്യ ജീവിയെ .അവന്റെ വലിപ്പം കഷ്ടി ഒരൊത്തമനുഷ്യന്റെ കൈതണ്ടയോളമെ വരൂ...ഒരു കാട്ട് ജാതി ക്കാരനെ പോലെയിരിക്കുന്ന
അവന്റെ മുഖം നിലാവിൽ വ്യക്തമാണ്!! കറുത്ത് സമൃദ്ധമായ തലമുടി , കൂട്ടു പുരികത്തിന് താഴെ തിളങുന്ന കൊച്ച് കണ്ണുകൾ,തടിച്ച ചുണ്ട്
പതിഞ്ഞ മൂക്ക്..പക്ഷെ.അവന്റ് തലക്ക് ഏകദേശം ഒരു മരോട്ടികായുടെ വലിപ്പം മാത്രം. നിങൾ സൂക്ഷിച്ച് നോക്കിയാൽ അവൻ വെളുത്ത കൊച്ചരി
പല്ലുകൾ കാണിച്ച് ഒന്ന് ഇളിക്കും.അതു വരെ ഭയന്നിട്ടെല്ലെങ്കിൽ ഈചിരി കാണുന്നതോടെ നിങൾ ഭയചകിതനാകും.
അതു കൊണ്ട് ,അന്നത്തെ അനുഭവസ്ഥരുടെ ഉപദേശം ഇതാണ്. രാത്രിയൊറ്റക്ക് നടക്കുമ്പോൾ
ചൂളം വിളി കേട്ടാൽ തിരിഞ്ഞു നോക്കാതിരിക്കുക.അഥവാ
തിരിഞ്ഞ് നോക്കിയാൽ തന്നെ,കുഞ്ചാത്തനാണെന്ന് മനസ്സിലായാൽ സൂക്ഷിച്ച് നോക്കാതിരിക്കുക.
കാരണം ഒരു നിശ്ചിത അകലം വിട്ട് നിങളെ സമീപിക്കുകയോ
ഉപദ്രവിക്കുകയോ ചെയ്യാത്ത ഒരു ‘ സാധു’ വാണ് കുഞ്ചാത്തൻ.അവൻ വെറുതെ ഒന്ന് ചിരിക്കുകയേ ഉള്ളൂ‍.
പക്ഷെ അതുമതി നിങൾ പേടികയറി രണ്ട് ദിവസം പനിച്ച് കിടക്കാൻ. (വിശാലമായ പാടത്ത് ഒറ്റപെട്ട് നിൽക്കുന്ന ,തലമുറകളായി പൂഞ്ഞാലികുറ്റി
എന്നറിയപെടുന്ന ഒരു ചെറിയമരത്തിന്റെ താഴെയുള്ള ഒരു മാളത്തിലാണ് കുഞ്ചാത്തൻ യുഗങളായി താമസിക്കുന്നത്.പാടത്തെ ഞണ്ട് ഞവിണി
കളും മത്സ്യങളു മൊക്കെ യാണ് അവന്റെ ഭക്ഷണം .ഇതിന്റെയൊക്കെ മുള്ളും തൊണ്ടും മാ‍ളത്തിന് പുറത്ത് കിടക്കുന്നത് ആർക്കുംകാണാവുന്ന
താണ്.വർഷങളായി പൂക്കാതെ കായ്ക്കാതെ വേരിൽ നിന്നിണപൊട്ടാതെ വടക്കെ പാ‍ടത്ത് ഒറ്റപെട്ട് നിൽക്കുന്ന വന്ധ്യയായ പൂഞ്ഞാലി കുറ്റിയുടെ
കഥ ഒരധ്യായത്തിനുള്ള വകുപ്പുണ്ടെന്നതിനാൽ ഇപ്പോൾ വിസ്തരിക്കുന്നില്ല.)
ഈ ജന്മത്തിൽ, ലോർഡ് ഓഫ് ദ് റിംഗ്സ് ,ഹാരിപോട്ടർ തുടങിയ
പുസ്തകപരമ്പരകൾ ഒരു ശലഭപുഴുവിനെ പോലെ കരണ്ട് തിന്ന ഞാൻ വിസ്മയപെടുന്നു-അന്നത്തെ
കുഞ്ചാത്തൻ ആരായിരുന്നു.A hobbit? elf?Gimely the dwarf ?or a leperchaun??
2.രക്ഷസ്സ്: കുഞ്ചാത്തൻ ഒരു കുള്ളനാണെങ്കിൽ രക്ഷസ് ഒരു രാക്ഷസരൂപിയാണ്. ചുവന്ന പട്ട് തറ്റുടുത്ത് ചെവിയിൽ ചെത്തി പൂതിരുകി
നിൽക്കുന്ന രക്ഷസ്സിനെ ദർശിക്കുവാൻ ഭാഗ്യം കിട്ടിയിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാളായ എന്റെ ദാദിമാ യുടെ ഒട്ടും അതിശയോക്തിയില്ലാത്ത
വാക്കുകളിൽ ഒരു ചമ്പതെങിന്റെ ഉയരമുണ്ട് മൂപ്പർക്ക്.ദേശത്തെ രക്ഷസ്സിനെ കുടിയിരുത്തിയിരിക്കുന്നത് തൊട്ടടുത്തു തന്നെയുള്ള
അമ്മാമയുടെ തറവാടായ കണ്ണമ്പിള്ളി യിലെ വീട്ടു പറമ്പിന്റെ തെക്കുകിഴക്കെ കോണിലുള്ള ഒരു മുല്ലത്തറയിലാണ്.കല്ത്തറയുടെ ഒരു വശത്ത്
കമാനാകൃതിയിൽ കെട്ടിപൊക്കിയിട്ടുണ്ട്.അതിനു താഴെ പ്രതിക്ഷ്ഠിച്ചിരുന്ന നിയതമായ ഒരു രൂപമില്ലാത്ത
കൃഷണശിലയുടെ ഇരു വശത്തുംരണ്ട് ചെറിയ കൽ വിളക്കുകളുമുണ്ട്
. (എവിടെ രക്ഷസ്സ്? കുട്ടിയായിരുന്നഞാൻ അടുത്തു ചെന്ന് ചാഞ്ഞും ചരിഞ്ഞും നോക്കും.നിസ്സംഗനായി
ഇരിക്കുന്ന ഈ കറുത്തശിലയാണ് ഉഗ്രരൂപിയായ രക്ഷസ്സെന്ന് വിശ്വസിക്കാൻ എനിക്കുകഴിഞ്ഞില്ല.ഞാൻ തൊട്ടും
തോണ്ടിയും മൂപ്പരെ പ്രകോപിപ്പിക്കാൻ നോക്കും... വർഷങൾക്ക് ശേഷം ഹിച്ച് കോക്കിന്റെ
റിയർ വിൻഡോ എന്നസിനിമയിൽ ഇതു പോലെ ഒരു രൂപം കണ്ടു.അപകടം പറ്റി വീട്ടുതടങ്കലിലായ ഒരു പത്രപവർത്തകൻ പുറകിലുള്ള
ജാലകത്തിലൂടെ ചുറ്റും തിമിർക്കുന്ന ജീവിതങളിലേക്ക് ഒരു പീപ്പിംഗ് ടോമിനെ പോലെ എത്തിനോക്കുന്നതാണ് ഇതിവൃത്തം.
പുറകിലെ ഫ്ലാറ്റിൽ താമസിക്കുന്നവരിൽ ഒരാൾ മോഡേൺ ശില്പങളുണ്ടാക്കുന്ന ഒരു ശില്പിനിയാണ്
.ഒരിക്കൽ അവൾ സൃഷ്ടിച്ച പേക്കോലത്തിനെ നോക്കി ഒരു വഴിപോക്കൻ ചോദിക്കുന്നു.
വാട്സ് ദിസ്? എന്റെ മനസ്സ് പറഞ്ഞു.: നമ്മുടെ രക്ഷസല്ലേ ഇത്. പക്ഷെ അവൾ പറഞ്ഞു.”ദിസ് ഇസ് ഹംഗർ”.ഒരു ഹംഗർ!കണ്ടാലും മതി)
ഈ മുല്ലത്തറക്കു ചുറ്റും മൂന്നാലടിവീതിയിൽ വെൺ മണല് വിരിച്ച ചതുരമുറ്റം.നാലതിരുകളിലുമായി വളർന്നു നില്ക്കുന്ന കാട്ടുചെത്തി,
നീല-വെള്ള കനകാംബരങൾ..,പുഷ്കരമൂലം എന്നറിയപെട്ടിരുന്ന മുല്ല,സാത്വികരായ
തൃത്താവുംതുളസിയും പിന്നെ ഭിന്നസ്വരങൾ കൂടികലരന്ന സസ്യജീവിതത്തിന്റെ
ഈ ബഹളങളിൽ നിന്നെല്ലാം മാറിനിന്ന് പ്രത്യകം ഒരു കോളനിയായി വളർന്ന് പ്രൌഢഗംഭീരമായ
പുഷ്പങളെ വിടർത്തുന്നസൂര്യകാന്തികൾ..
തോട്ടത്തിന്റെ ഒരു കോണിൽ സ്വർണ്ണനിറമുള്ള കൊച്ചുകാരക്കപഴങളും നിറയെമുള്ളുകളുമായി,
, കൂറുണ്ടെങ്കിലും കുത്ത് വാക്കുകൾ പറയുന്ന കുറുമ്പി പെണ്ണിനെ പോലെ
ഒരു ചെറിയകാരമരം നിലകൊണ്ടിരുന്നു.
ഇതൊന്നുംകൂടാതെ മുൻ വശത്തായി , മീനം മേടമെത്തുമ്പോൾ പവിഴപുറ്റു പൂങ്കുലകൾ വിടർത്തി
ഒരു പൂക്കാവടിയായി മാറുന്ന അശോകചെത്തിയുമുണ്ട്!..ഇത്രയുമായാൽ ഈ കൊച്ചു കാവിന്റെ സസ്യപ്രകൃതി പൂർണ്ണമായി...
പ്രകൃതി നിരീക്ഷണത്തിന്റെ ബാലപാഠങള് ഞങള് പഠിച്ചത് ഇവിടെ നിന്നാണ്. മഞ്ഞനിറമുള്ള കാരക്കാപഴങളും ,ചെറിപോലെ യുള്ള
കാട്ട് ചെത്തിപഴങളും,അശോകചെത്തിയുടെ കരിനീല പഴങളുമൊക്കെ ഞങളുടെ നാവില് സ്വാദിന്റെ രാഗമാലിക തീർത്തു.
വിരുന്നുണ്ണാൻ വരുന്നസൂചിമുഖികൾ പൂക്കാലം കഴിയുന്നതു വരെ നാരുകൊണ്ട് വേനൽക്കാല വസതികളുണ്ടാക്കി ഇവിടെ താമസമാക്കി.
ഈകൊച്ച് പക്ഷികളേക്കാൾ ഇരട്ടി വലുപ്പമുള്ള ശലഭങൾ ,തുറയിൽ ചാകരവന്നെത്തിയ മുക്കുവന്മാരെ പോലെ പൂക്കൾതോറും വിറളി പിടിച്ച് നടന്നു.
തൃസന്ധ്യക്ക് ,തറവാട്ടിലുള്ള സ്ത്രീ ജനങളാരെങ്കിലും ഈ കല്ലമ്പല മുറ്റം കുറ്റിചൂലുകൊണ്ടടിച്ച് കരടുംകരിയിലയും നീക്കി,
വെള്ളം തളിച്ച് രണ്ട് ചിരാതുകളിൽ എള്ളെണ്ണയൊഴിച്ച്തിരിതെളിച്ചിരുന്നു..
രാവ് വൈകുവോളം ഈ തിരികൾ കത്തികൊണ്ടിരിക്കും-മഴ പെയ്താലും കാറ്റു വീശിയാലും കെടാതെ...
വൃശ്ചികകാറ്റിന്റെ സേനകൾ തൊടിയിലെ കവുങു തോട്ടത്തിൽ പടയോട്ടം നടത്തിയ ഒരു രാത്രിയില് ,എപ്പോഴോ ഉറക്കം ഞെട്ടിയുണർന്ന
ഞാൻ കണ്ണം പിള്ളി യിലെ ,മുല്ലത്തറയിൽ തെളിഞ്ഞ് കത്തുന്ന ഈ വിളക്കുകൾ കണ്ടു.അത് രക്ഷസ്സിന്റെ തിളങുന്ന കണ്ണുകളാണെന്ന്
എനിക്ക് മനസ്സിലായി..എല്ലാവരു മുറങുമ്പോൾ ഉറങാത്ത ആ കണ്ണുകൾ ദേശത്തിനു കാവലിരിക്കുന്നു.
ഒരിക്കൽ കൊളമ്പിൽ നിന്ന് വന്ന കാലത്ത് എന്തിനോ പാതിരാത്രി പുറത്തിറങിയ അപ്പാപ്പൻ തന്നാൻ കെട്ടി(തന്നാൻ കെട്ട്-അന്നത്തെ
ചിലകുട്ടിചെകുത്താന്മാരുടെ വികൃതികൾ..) വീട്ടിലേക്ക് തിരിച്ചുള്ളവഴിയറിയാതെ വഴികളായവഴികളും പറമ്പുകളും അലഞ്ഞപ്പോൾ
ഒടുവിൽ ഒരു ദീപസ്തംഭം പോലെ ശരിയായവഴിതിരിച്ച് വിട്ടതും ഈ കണ്ണുകളായിരുന്നു.ഒരു രക്ഷസ്സിന്റെ നക്ഷത്രകണ്ണുകൾ..

2009, മേയ് 23, ശനിയാഴ്‌ച

ഹരിതപഥങളിൽ ഒരു ക്ഷാമകിളി (പഴങ്കഥ.-3)

പർജ്ജനാനന്തരവിശ്രാന്തിയില് ആമ്രപർണിയുടെ തണലിൽ മെല്ലെ മെല്ലെ
സുഖസുക്ഷുപ്തിയുടെ പടവുകളിറങുകയായിരുന്ന കുട്ടനാശ്ശേരിയെ
കഴിഞ്ഞ കള്ളകർക്കിടകത്തില് മരിച്ചു പോയ അടുത്തവീട്ടിലെ
ഇട്ട്യാതിയുടെ ഭാര്യ ചിരുത വന്ന് പിൻ വിളിവിളിച്ചു.
അവരുടെ ഒരു കയ്യിൽ കൽ‌പ്പകവംശജാതയായ ചിരട്ടയും മറുകയ്യിൽ ഒരു മുഴം നീളമുള്ള
തൃണവംശജനായ മുളംങ്കോലും.!ഒരു ഉന്നതകുലജാതയും..!.ഒരു അധ:കൃതനും.!! സ്വന്തം ഇഷ്ടപ്രകാരം കുലവും കുടിയും ഉപേക്ഷിച്ച്
ചിറ്റികളിയുമായി(സംസ്കൃതഭാഷയിൽ പറഞ്ഞാൽ പ്രണയ ബദ്ധരായി) ഇറങിതിരിച്ച അവരുടെ
‘മംഗലം’ ആയിരുന്നു ചിരുതയുടെ ആവശ്യം.
‘ ഒരു നല്ല കയിൽ കണ ഒണ്ടാക്കിതാ.‘ മുണ്ടിന്റെകോന്തലകെട്ടില് പൊതിഞ്ഞുവച്ചിരുന്ന
കാലണതുട്ടിന്റെ പ്രലോഭനം അഴിച്ചെടുത്തുകൊണ്ട് ചിരുതപറഞ്ഞു.
കുട്ടനാശ്ശാരി വീണ്ടുംകർമ്മോത്സുകനായി .അഥവാ വിശെഷപെട്ട ആ മാംഗല്യത്തിന്റെ കാർമ്മികത്വംവഹിക്കാന് തയ്യാറായി..
കർമ്മിയുടെ കരവിരുതിനാല് ഉളികൊണ്ടുഴിയപെട്ട് ചിരട്ടപെണ്ണും ചിന്തേരിട്ട മുളംകോല്ചെക്കനും സുന്ദരീസുന്ദരന്മാരായി...
അവസാനം ചിരട്ടപെണ്ണിന്റെ മേനിയിലെ ദ്വാരങളിലേക്ക്(ഫൊർഗിവ് ദ എക്സ്പ്രഷൻ) മുളം കോലിറക്കി കയിൽകണ നിരമ്മാണത്തിന്റെ
അവസാന ചടങും പൂർത്തിയാക്കി ആശേരി ചിരുതക്കുനൽകി.
ആ ഇന്റർ കാസ്റ്റ് മേര്യജിന്
കാർമ്മികത്വം വഹിച്ച ആശേരിയുടെ കാല്ക്കൽ ഒരു കാലണതുട്ടും കർമ്മസാക്ഷിയായ എനിക്ക്
വെറ്റില കറപുരണ്ട തവിട്ടു നിറമുള്ള ഒരു പുഞ്ചിരിയുംസമർപ്പിച്ച് അവർ അമ്മാമയുമായി പരദൂഷണത്തിന്
നിൽക്കാതെ വേഗം തന്നെ രംഗത്ത് നിന്ന് വിടവാങി..ഒരു ജന്മത്തിനിപ്പുറത്തിരിന്നും
ഒരു ബ്യൂട്ടി കോൺ ടസ്റ്റില് ലഭിച്ച ട്രോഫിയാണെന്ന മട്ടില്,ആ കയില്കണയെ അരുമയോടെ ചേർത്ത് പിടിച്ച്
ഇടവഴിയിലൂടെ കാറ്റ് വാക്ക് നടത്തുന്ന അവരുടെ രൂപം ഞാന് കാണുന്നു..
ഈ പഞ്ഞകാലകഥാ രഥ്യയില്ഹരിതാഭ മായ ഒരു കൈ വഴിയാണ് ചിരുത..ഒരു ക്ഷാമകിളി..
ഇതുവഴി അല്പമൊന്നിറങി നടന്നാലൊ?
ബേസിക് നീഡ് ആയ ഭക്ഷ്യമേഖലയിൽ ഒറ്റക്കും കൂട്ടായും പരീക്ഷണങള് നടക്കുന്ന ഒരു
കാലഘട്ടമായിരുന്നു അതെന്ന് മുൻ കഥയില് പറയുകയുണ്ടായി.വിഖ്യാതരായ ക്യൂറിദമ്പതികളെ
പോലെ വ്യത്യസ്തമായ ഒരു മേഖലയിലാണെങ്കിലും ആത്മസമർപ്പണം നടത്തിയ വന്ദ്യവയോധികരായ
ശാസ്ത്രദമ്പതികളായിരുന്നു ഇട്ട്യാതിയും ഭാര്യചിരുതയും.വയസ്സാം കാലത്ത് ഈ പരീക്ഷണനിരീക്ഷണങൾക്ക്
അവരെ പ്രേരിപ്പിച്ചതോ,ഒരമ്മപെറ്റമക്കൾ എന്നു തുടങുന്ന കടംകഥപോലെ വീടുംകുടിയും ഉപേക്ഷിച്ച് ദേശ
സഞ്ചാരത്തിന് ഇറങി തിരിച്ച മുടിയാന്മാരായ മൂന്നാണ് മക്കളും..!
മുളംകൂമ്പ് ഒടിച്ച് നുറുക്കി കഷണങളാക്കി മഞ്ഞള്
വെള്ളത്തിൽ പുഴുങി അല്പം ഉപ്പുംവിതറി ഉണ്ടാക്കുന്ന വിശേഷ പെട്ട ഒരു പുലാവ്, ചെങ്കല്ലിന്റെ പശിമയുള്ള
ഒരു ഭാഗം അടർത്തിയെടുത്ത് ഒന്നു രണ്ട് കുരുമുളകുമണിയുംചേർത്തരച്ചുണ്ടാ‍ക്കുന്ന രുചികരമായ സോസ് എന്നിവയൊക്കെ
ചിരുതയുടെ കണ്ട് പിടിത്തമായിരുന്നെങ്കിൽ നോൺ വെജ് വിഭാഗത്തിൽ, ഇടത്തിരുത്തി പാടത്ത് നിന്ന് ഒരു ഈരെഴ
തോർത്ത് കൊണ്ട് ഒറ്റി പിടിക്കുന്ന കൊച്ചു മത്സ്യങളെ ഒരു കല്ല് ചട്ടിയിലൊഴിച്ചവെള്ളത്തില് സൂക്ഷിച്ച് വെച്ച്
ആവശ്യാനുസരണം എടുത്ത് ഓട്ടുകലത്തിലിട്ട് വറുത്തുണ്ടാക്കുന്ന “പൂച്ചുടിഫ്രൈ” ,അതേപാടത്ത് നിന്ന് പിടിച്ചെടുക്കുന്ന
ഞണ്ട് ഞവിണികളും അടുപ്പിലിട്ടുചുട്ട് അമ്മിമേലിട്ട് ചതച്ച് കപ്പല് മുളകും ചേർത്തുണ്ടാക്കുന്ന ചില്ലി വിഭവങൾ ...ഇതൊക്കെ ഇട്ട്യാതിയുടെ
കണ്ട് പിടിത്തമായിരുന്നു..അങനെ ഈ സ്ഥാവരജംഗമങൾക്കു പോലും ക്ഷാമമനുഭവപെട്ട ചരിത്രത്തിലെ പ്രശസ്തമായ ആ തൊണ്ണുറ്റൊമ്പതുകളിലെ
വെള്ളപൊക്ക കാലത്താണ് ഇട്ട്യതി ഏതാനും ഒതളങ കഴിച്ച് ,പരീക്ഷണനിരീക്ഷണങളിൽ ഭാര്യയുമായുള്ള കോളാബെറേഷൻ
ഉപേക്ഷിച്ച് പരലോകത്തിലേക്ക് ഉപരിപഠനാർഥം യാത്രയായത്. അദ്ദേഹം, പുതിയൊരു
പരീക്ഷണത്തിലെ രക്തസാക്ഷിയാവുകയായിരുന്നോ അതൊ വിശപ്പു സഹിക്കാതെ ചെയ്ത ഡെലിബ്രേറ്റ് സെൽഫ് ഹാം(Deleberate self harm-
ആത്മഹത്യയുടെ അഭിനവസംസ്കൃത നാമം! സത്യത്തിൽ ധാരാളം foot notes വേണ്ട ഒരു പോസ്റ്റ് ആണിത്.പക്ഷെ എഴുതികഴിഞ്ഞ്
അടിയിലൊരു വരപോലും വരക്കാനുള്ള സാങ്കേതിക ജ്ഞാനം ഇല്ലാത്തതിനാലണീ കഥയുടെ ഒഴുക്കിന് ഭംഗംവരുത്തുന്ന വിശദീകരണങൾ)
ആണൊ എന്ന് എനിക്ക് ഉറപ്പില്ല .എന്തായാലും ഇട്ട്യാതിയെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല..പക്ഷെ മുജ്ജന്മത്തിലെ
ചിരുതയെ ഞാൻ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു.ചിരുതയെന്ന അന്നത്തെ ക്ഷാമകിളി ഈയിടെയാണ് എന്റെ അയല് വക്കത്ത് അച്ഛനമ്മമാരൊത്ത്
കൂടും കൂട്ടിതാമസമാക്കിയത്-
ചങനാശ്ശേരിക്കാരി സരിതയായി. ആ ക്യാറ്റ് വാക്കും പേരിലുള്ള സാമ്യവും മാത്രമല്ല വലത്തേകവിളത്ത് പറക്കാൻ കൂട്ടാക്കാത്ത കരിവണ്ട്
പോലെയുള്ള ചിരുതയുടെ മറുക് പോലുമുണ്ട് സരിതക്ക്.. പൂ‍ർവ്വജന്മത്തിൽ ഭക്ഷ്യയോഗ്യമായ വിഭവങളെ കുറിച്ച് നിരന്തരപരീക്ഷണത്തിലായിരുന്ന
അവരിന്ന് ടൌണിലെ പ്രശസ്തമായ ഡയബറ്റിക് റിസർച്ച് സെന്റ്രിലെ ഡയറ്റീഷ്യനാണ് .
കനത്തശംബളം പറ്റുന്ന കൺസൾട്ടന്റ്.(പൂർവ്വജന്മസുകൃതം!!)
അമിതമായ പോഷണപ്രശ്നങളെ നേരിടുന്ന പുതിയ തലമുറയെ പ്രമേഹം ,ബ്ലഡ് പ്രഷർ,കൊളസ്ട്രോൾ മുതലായ മാരകമായ
ആരോഗ്യ പ്രശ്നങളില്നിന്ന് രക്ഷിക്കുക എന്നതാണ് ഈ ജന്മത്തിൽ അവരുടെ ദൌത്യം..സ്വന്തം തൊഴിലിന്റെ വിരോധാഭാസം പോലെ
അവർ സ്വയമൊരു തടിച്ചിയായിരുന്നു.പ്രമേഹത്തിനേയും പ്രഷറിനേയും സ്ഥിരതാമസത്തിനു ക്ഷണിക്കുന്ന വലിയൊരു
വീടുപോലെ...പാശ്ചാത്യവിഭവങളുടെ ഒരു പരീക്ഷണശാ‍ലയായിരുന്നു അവളുടെ മോഡുലാർ കിച്ചൺ(modular kitchen) എന്നത്
തന്നെ അതിനു കാരണം..ഒരിക്കൽ തക്കത്തിനു കിട്ടിയപ്പോള് എന്നിക്കു ഫ്രീയായി ഡയറ്റിംഗിനെ സംബന്ധിച്ച
കുറേ ഭക്ഷ്യോപദേശങൾ തരുകയുണ്ടായി ശ്രീമതി സരിത.
ഞാൻ നടക്കാൻ തുടങിയപ്പോൾ ഓടാൻ തുടങിയവയറിനോട് നില്ലെട വയറേ എന്ന് ആക്രോശിച്ചുകൊണ്ട് മോണിംഗ് വാക്കിനിറങിപുറപെട്ട
ഒരു വെളുപ്പാൻ കാലത്തായിരുന്നു അത്.
കുഞ്ചു എത്രയും പെട്ടെന്ന് വയറു കുറക്കണം..കണ്ടതൊക്കെ വാരിവലിച്ചു തിന്ന് ഇങനെ കൊച്ചു വെളുപ്പിനേ കുത്തിമറിഞ്ഞാലൊന്നും
വയറും തടിയും കുറയുകയില്ല. ഞാൻ കുറച്ച് ഡയറ്റ് നിർദ്ദേശിച്ചു തരാം..’
കാലത്ത് വെറുംവയറ്റിൽ ഒരു കട്ട് ഗ്ലാസ്സ് നിറയെ പാവക്കാജുസ്,ഒരു വാരല് കോൺ ഫ്ലേക്സ്..
പത്തു മണിക്ക് രണ്ട് ലെറ്റ്യൂസ് ലീവ്സ്. ഒരുനുള്ളുപ്പും രണ്ട് നുള്ള് പഞ്ചസാരയും ചേർത്ത കാൽ കപ്പ് തൈരും .
ഉച്ചക്ക് വീണ്ടും പാവക്ക ജ്യൂസും രണ്ട് ഇഡ്ഡലി, പിന്നെ മുത്തളില ചട്ണി...(ഇത്തരം ഉപദേശങൾ ഹൊസ്പിറ്റലിലെ ശീതികരിച്ച
മുറിയിലെ revolving chair ല് ഇരുന്ന് കസ്റ്റമേഴ്സിന് നൽകുമ്പോ‍ള് പ്രതിഫലം രണ്ട് ഡോളറ്)
കാര്യങൾ അത്രക്കുമെത്തിയപ്പോൾ എന്റെ ഓർമ്മകൾ പഴയ ജന്മത്തിലേക്ക് വീണ്ടും വഴുതി...
“ചേച്ചി, നിന്റെ മുത്തളില പ്രേമം ഇനിയുംതീർന്നില്ലേ?ഞാൻ ഒരു സോമ്നാബുലിസ്റ്റിനെ(somnabulist-സ്വപ്നാടകൻ) പോലെ ചോദിച്ചു.
അതെ ,,മുത്തളില...അവസാനകാലത്ത് ചിരുതയുടെ ഭക്ഷണം മുത്തളില മാത്രമായിരുന്നു.ഓലകൊണ്ടുണ്ടാക്കിയ ഒരു വല്ലവുമായി
അവർ മുത്തിളിലയയും തിരഞ്ഞ് പാടവും പറമ്പും അലഞ്ഞു. ആദ്യം ഇതെല്ലാം ചൂടുവെള്ളത്തിലിട്ട് പുഴുങിയാണ് അവർ ഭക്ഷിച്ചിരുന്നത്
അടുപ്പുപൂട്ടാന് വിറകും കലത്തിൽ വെള്ളമെടുത്തുവക്കാൻ ആരോഗ്യവുമില്ലാത്ത കാലത്ത് അവരത് പച്ചക്ക് തിന്നാൻ പഠിച്ചു..പിന്നെ
ഒഴിവുസമയങളിൽ ഒരു തള്ളാടിനെ പോലെ ഒറ്റക്കിരുന്ന് തേട്ടിയരക്കാനും....
അതൊക്കെ ഓർത്തപ്പോഴാവാം നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ സരിതയുടെ മുന്നിൽ വികരാധീനനായി.
ഞാൻ പറഞ്ഞു. “ സരിതാ തന്നെ എനിക്ക് എത്രയോ വർഷങൾ മുമ്പേ അറിയാം..അന്നു താൻ ചിരുതയായിരുന്നു.”
സരിതയുടെ മുഖത്ത് ഒരു അങ്കലാപ്പ് . വട്ടകണ്ണുകളിൽ സംശയംകലർന്ന അമ്പരപ്പ്.....അവൾ ശബ്ദം താഴ്ത്തി പറഞ്ഞു..
“എന്നോട് പറഞ്ഞതിരിക്കട്ടെ ...ആനത്തടികാരണം പത്തു മുപ്പത് വയസ്സ് കഴിഞ്ഞിട്ടും കല്ല്യാണം കഴിയാതെ നിൽക്കുന്ന
കുഞ്ചു ഇങനെയോക്കെ സംസാരിക്കാൻ തുടങിയാല് ഈ ജന്മത്ത് മാംഗല്യ ഭാഗ്യമുണ്ടാകുന്ന കാര്യം സംശയമാണ്..”
അങനെയാണ്,അവരുടെ ഹൌസ് വാ‍മിംഗിന് ഒരു നോക്കു കാണാനിടയായ
എംബി എ വിദ്യാർഥിനിയും മൈക്കണ്ണിയുമായ സരിതയുടെ സുന്ദരിയായ അനു ജത്തി യെ കുറിച്ചുള്ള
എന്റെ നിഷകളങ്കമായ പ്രതീക്ഷകൾ തെങിൻ കടക്കല് നിന്ന് മുത്തളിലയെന്ന പോലെ നുള്ളി മാറ്റേണ്ടി വന്നത്..
അതെത്ര നന്നായി...!!
(N B ഈ പോസ്റ്റ് വായിക്കാനിടയായ ചങനാശ്ശേരിക്കാരി എന്റെ “കോശ ഭാഷിണി“യിലേക്ക് ( കേട്ടിട്ടില്ല?? എങ്കിൽ
ഈ വാക്കിന്റെ patent ഞാൻ എടുത്തിരിക്കുന്നു)വിളിച്ചിരുന്നു “ മോനെ മിസ്റ്റർ കമ്പിളി കണ്ടത്തിൽ കുഞ്ചു കെ സമ്പത്ത്!!
നിന്റെ പോസ്റ്റ് കണ്ടു. കണങ്കയിലിലും കടുത്ത ദാരിദ്ര്യത്തിലും കവിത കണ്ടെത്തുന്ന നീ ഒരു (ദുഷ്ടനായ) മഹാൻ തന്നെ !!
പിന്നെ ,അവസാനം പറഞ്ഞ കാര്യം ,രണ്ട് വർഷങൾക്ക് മുമ്പായിരുന്നെങ്കിൽ നമുക്ക് ആലോചിക്കാ മായിരുന്നു.പക്ഷെ, അവളിപ്പോൾ
സിം ലയിൽ പട്ടാളക്കാരനായ ഭർത്താവിന്റെ കൂടെയാണ് താമസം .not only that,she is coming inthe family way..."
“പക്ഷെ ചർമ്മം കണ്ടാൽ ...” പറയാനുദ്ദേശിച്ചത് പറയാനാകാതെ ഞാൻ വിക്കി.. ചേച്ചി നിൽക്കുമ്പോൾ അനിയത്തിയെ
കെട്ടിച്ച് വിടുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? പൊണ്ണതടി തന്നെ ഇവിടെ യും പ്രശ്നം.പക്ഷെതൊലികട്ടിക്കു കുറവുമില്ല.!! എന്നെ
ഉപദെശിച്ച കാര്യം ഞാൻ പറഞ്ഞതാണല്ലൊ!)

2009, മേയ് 21, വ്യാഴാഴ്‌ച

റൺ ഔട്ട്?(വിശ്രമം.-2)

കാലമെനിക്ക് നേരെയെറിഞ്ഞ പരീക്ഷണത്തിന്റെ പന്തുകൾ
ചിലതു, തട്ടിതടുത്തിട്ട് കുറ്റി തെറിക്കാതെ കാത്തും
പലതും അടിച്ചു പറത്തി അതിരു കടത്തി
നേട്ടങളുടെ സ്കോർ കൂട്ടിയും..
ഒടുവിലൊന്നിൽ നിന്ന് അതിസമർഥമായ് ഒഴിഞ്ഞ്
നെടുതാമൊരു നിശ്വാസമുതിർത്തും..,
കളികളത്തിൽ കളി മുറുകുമ്പോൾ
ശത്രുനിരയിൽ നിന്ന് ആരോ തൊടുത്ത പന്ത്..
(ശത്രു പക്ഷത്തെത്ര പേർ !! ക്രീസിൽ ഞാൻ തനിയെ....)
ജീവൽ പ്രതിഷ്ഠയാം ത്രിമൂർത്തികളിൽ
ഒന്നു തൊട്ടുവോ ? സംശയം..!
അന്നേരമെന്റെ പാദങൾ അതിർത്തി വരക്ക്
അപ്പുറമൊ ഇപ്പുറമൊ ? അതും സംശയം..!
നീയാം വിധികർത്താവ് കൈ മലർത്തുമ്പോൾ
തീരുമാനം തേർഡ് അമ്പയർക്ക്......
നിശ്ശ്ബ്ദരായ കാണികൾ നിരന്നിരിക്കുന്ന-
മഹാന്ധകാരം ചൂഴുന്ന പവലിയനിലേക്ക് മടങണൊ?
കൂടുതൽ കരുത്തോടെ ഈ നിറഞ്ഞ ഫ്ലഡ് ലൈറ്റിൽ
കളി തുടരണൊ?
പറയേണ്ടത് തേഡ് അമ്പയർ..
ഹ്രസ്വമെങ്കിലുമീ വിശ്രമവേളയെത്രവിഹ്വലം..!!
കാത്തിരിക്കുകയാണ് ഞാൻ
കത്തുന്നത് ചുവപ്പോ പച്ചയോ??

2009, മേയ് 20, ബുധനാഴ്‌ച

വിശ്രമം(കവിത)

ഉണരുമ്പോൾ ഉണർവ്വിന്
മധുരം തീണ്ടാത്ത തേയില തീർത്ഥം..
ഊണിന്റെ ഉച്ചകച്ചേരിക്ക്
ഉപ്പില്ലാത്ത രാഗങൾ...
അത്താഴത്തിൽ നിന്ന് അടിച്ച് പുറത്താക്കിയ
അരിയന്നത്തിന്റെ സൌഹൃദം..
ആദ്യം സ്വാദിന്റെ വാതിലുകളാണ്
എനിക്കെതിരെ കൊട്ടിയടക്കപെട്ടത്ത്
പിന്നെ,കാഴ്ച്ചയുടെ ജാലകത്തിൽ
തിമിരത്തിന്റെ തിരശ്ശീല..
ശ്രവണപഥത്തിൽ
നിശ്ശബ്ദതതയുടെ മഞ്ഞുവീഴ്ച്ച.
മരവിക്കുന്ന ഹൃദയസ്പന്ദങൾ....
ഒടുവിൽ ഒരു ജന്മത്തിന്റെ
വാതിലടച്ച് തഴുതിട്ട്
കളിക്കളത്തിൽ നിന്ന് പുറത്താക്ക പെട്ട്
കാണികളിലൊരു വനായി
ചുമരിന്റെ വെൺ ശൂന്യതയിൽ
ചന്ദനമാ‍ലചാർത്തിയ ഛായാചിത്രമായി..
വെറുതെയിരിക്കുമ്പോൾ ..സുഖം...സ്വസ്ഥം...

2009, മേയ് 19, ചൊവ്വാഴ്ച

പഴങ്കഥകൾ-2 ഒരു കടംകഥയുടെ (ലജ്ഞിപ്പിക്കുന്ന) ഉത്തരം..

വീടിനു മുന്നിലൂടെ, നടക്കുമ്പോൾ മുട്ടു വരെ പൂഴിപുതയുന്ന ഒരു
‘വെട്ട്വോഴി’ പോകുന്നുണ്ട്.ഇടത്തിരുത്തി ചന്തയിൽ( പണ്ട് പുഴയിൽ നിന്ന് കിട്ടിയ വിഗ്രഹത്തിന്റെ ഇടത്ത് പിന്നീട് കുളം കുഴിച്ചപ്പോൾ
കിട്ടിയ വിഗ്രഹം പ്രതിഷ്ഠിച്ചതിനാൽ ഇവിടം ഇടത്തിരുത്തിയായി, ഇന്ന് അത് “എടത്തിരുത്തി”)
നിന്ന് വ്യാപാരമാടി
ചെറുമരും ചോമാരും കുട്ടയിലും വട്ടിയിലും സാമാനങളുമായി അതിലൂടെ കടന്നു പോയ്കൊണ്ടിരുന്നു.
ഇന്ന് ചങ്കരാന്തി ചന്ത ആയതിനാൽ കിഴക്കൻ പ്രദേശങളിൽ നിന്നുള്ള കാച്ചിലും കാവത്തുമൊക്കെ
അവിടെ കുന്നു കൂടി കിടക്കുന്നുണ്ടായിരിക്കും..കല്ലുവാഴയും കസ്തൂരിമഞ്ഞളുമായി മലയിൽ
നിന്നുള്ള കാടരും എത്തിയിട്ടുണ്ടാ‍കും. ഇതിനിടയിൽ കുട്ടയും മുറവുമൊക്കെ നെയ്യുന്ന പറയികളേയും കാണാം..
വഴിയോരത്ത് ,ഒരു പച്ചതിരിയുടെകടക്കൽ കൊച്ചു വയലറ്റു പൂക്കൾ കൂട്ടമായി നിൽക്കുന്ന ഒടിച്ചുകുത്തിയും
ചുവന്നനിറമുള്ള കദളി കുടങളും പലനിറത്തിലുള്ള അരിപൂക്കളും ശവനാറിപൂക്കളും സമൃദ്ധമായി വളർന്നു നിൽക്കുന്നുണ്ട്(ഇവയെ
യഥാക്രമം jamaican spike,melastoma, lantana camera,periwinkle എന്നൊക്കെ ഇന്ന് നിങൾക്ക് തിരിച്ചറിയാം.ഇതിൽ
ലന്റാന കാമറയും പെരിവിംഗിളും(നിത്യകല്ല്യാണി) മോഡേൺ ഗാർഡനിലെ കുടുംബാംഗങളായി കഴിഞ്ഞു..). വർഷങൾക്ക് ശേഷം ചിലർ
ഇതിലെയാണ് “ഞങളും ഞങളും മനിശരല്ലേ ഞങക്കും വേണം പഞ്ചകതാ‍ര” എന്നു ഉച്ചത്തിൽ ജാഥവിളിച്ചു
കൊണ്ട് കടന്നു പോയത്. സർദാർ ഗോപാല കൃഷണനെ പിന്തുടർന്ന്, കാക്കി പട്ടാളം എടത്തിരുത്തിയിലേക്ക്
ഈവഴി ചവിട്ടി മെതിച്ചു കൊണ്ടാണ് കടന്നു പോയത്.!!(ഈ ബോട്ടണിയും ചരിത്രവുമൊക്കെ കഥയുടെ ആസന്നമായ ഒരു
നിലവാരതകർച്ച കോമ്പൻസേറ്റ് ചെയ്യുവാനുള്ള ഗിമ്മിക്കുകളാണെന്ന് ,നീ സംശയിച്ചു തുടങി അല്ലേ വായനക്കാരാ,..മിടുക്കൻ)
വർഷങളുടെ ചുംബനമേറ്റ് ചുവക്കുകയും പിന്നെ കറുക്കുകയും
ചെയ്ത അതേവഴി...കറുത്തുകഴിഞ്ഞപ്പോൾ ഇതിലെ കാറുകളും കൂൾഡ്രിംഗ്സ് നിറച്ച പെട്ടിവണ്ടികളും പായാൻ തുടങി..
ഒരു സന്ധ്യക്ക് ഇതു വഴിയെ നമുക്ക് വെറുതേയൊന്ന് നടക്കാനിറങാം...അതിനിയൊരിക്കലാകട്ടെ. ഇപ്പോൾ നമുക്ക്
ഉച്ചയൂണും കഴിഞ്ഞ് മുറ്റത്തെ ആമ്രപർണിയുടെ തണലിൽ വിരിച്ചിട്ട തഴപ്പായിൽ നീലാകാശവും നോക്കി ബോറടിച്ച്
കിടക്കുന്ന കുട്ടനാശാരിയുടെ അടുത്തേക്ക് തിരിച്ച് വരാം..എങനെ ബോറടിക്കാതിരിക്കും? മാനത്ത് കീറതുണി പോലെ
ഒരു മേഘശകലമോ ,സ്ലോ മോഷനിൽ നീന്തി പറക്കുന്ന ഒരു കൂഴ കിളിയോ ഇല്ല..ആശാരി ഒരു കടംകഥയുടെ കാണാ
ചരടുകൊണ്ട് ഒരു കുട്ടി കുരങനെയെന്ന പോലെ എന്നെ കെട്ടിയിട്ടിരിക്കുകയാണ്.ഞാൻ മെല്ലെ അടുത്തുകൂടി.
“ആശാരിക്ക് മുറുക്കണോ ?“കുട്ടനാശാരിയെ ഒരു പ്രലോഭനത്തിൽ കുടുക്കാനുള്ള ഉദ്ദേശത്തോടെ ഞാൻ ചോദിച്ചു“.അമ്മാമയുടെ
വെത്തില പെട്ടിയിൽ വാസനപൊകലയുണ്ട്....പക്ഷെ അത് കൊണ്ട് വന്നാൽ എനിക്ക് കടംകഥയുടെ ഉത്തരം പറഞ്ഞ് തരണം..”
പുകയില തന്നെ അപൂർവ്വവസ്തുവായിരുന്നകാലത്ത് വാസനപുകയില ഒരു ആർഭാടം തന്നെയായിരുന്നു. ആശാരി പ്രസന്നവദനനായി
ബീഡികറപുരണ്ട ഒരു പുഞ്ചിരിയാൽ ആ ഉടമ്പടിയിൽ ഒപ്പുവച്ചു..
വീട്ടിലെ വിലകൂടിയവസ്തുക്കളിൽ ഒന്നായിരുന്നു അമ്മാമയുടെ ആ ഓട്ടുചെല്ലം .
മറ്റൊന്ന് “ആംഫോറ“ എന്ന് വിളിക്കുന്ന മൂന്നു കാലുള്ള ഒരു പാത്രമാണ് .യൂറോപ്യർ വീഞ്ഞും ഒലീവെണ്ണയും സൂക്ഷിച്ചിരുന്ന ആപാത്രത്തിൽ
വീട്ടിൽ പാത്യമ്പുറത്തിട്ടുണക്കിയ കുടമ്പുളിയാണ് ഇട്ട് വച്ചിരുന്നത്. വെറ്റിലചെല്ലത്തിന് നിരവധി അറകളുണ്ടായിരുന്നു..അതിൽ മുറുക്കുവാനുള്ള
സാമഗ്രികൾക്ക് പുറമെ ,പുളിങ്കുരു,നയാപൈസകൾ അരയിൽ കെട്ടുന്നതൊരട് എന്നിവയൊക്കെ അമ്മാമ സൂക്ഷിച്ച് വച്ചു. അതിൽ പിൽകാലത്ത്
ഞാൻ “കാമിയോ ബ്ലാക്ക്“ എന്ന് തിരിച്ചറിഞ്ഞ ഒരു കറുത്ത കല്ലും ഉണ്ടാ‍യിരുന്നു..!! ഇതെല്ലാം അപ്പാപ്പൻ കൊളമ്പിൽ നിന്ന്
കൊണ്ട് വന്നതാണ്..അന്യഥാ ദാരിദ്ര്യം ഉദ്ഘോഷിക്കുന്ന വീടിന്റെ അന്തരീക്ഷത്തിൽ ഈ വിലപിടിച്ച വസ്തുക്കൾ
കരിപിടിച്ച നാട്ടിൻ പുറത്തെ ഒരു തട്ടുകടയിൽ മെർലിൻ മൻ റോയുടെ പോസ്റ്ററെന്ന പോലെ വൈരുദ്ധ്യാത്മകമായി ഭവിച്ചു.
അല്പസമയത്തിന് ശേഷം മുറുക്കുവാനുള്ള“ നാലുകൂട്ട“വുമായി തിരിച്ചെയെത്തിയ എന്റെ കയ്യിൽ നിന്ന് ആശാരി അതെല്ലാം ആർത്തിയോടെ
തട്ടിപറച്ചു. പിന്നെ മുറുക്കുവാനുള്ളവട്ടംകൂട്ടി. ഒരനുഷ്ടാ‍നം പോലെയുള്ള മുറുക്കൽ കലയുടെ തയ്യാറെടുപ്പുകൾ ഞാൻ നോക്കിനിന്നു.
ആശാരി ആദ്യം വെറ്റിലയുടെ ഞെട്ട് നുള്ളി ദൂരെയെറിഞ്ഞതിനു ശേഷം അതിന്റെ വാലുപൊട്ടിച്ച് വലത്തെ ചെന്നിയിൽ പതിച്ച് വച്ചു..
പിന്നെ അതിന്റെ നടുഞരമ്പ് നഖം കൊണ്ട് നുള്ളി കീറിയെടുത്തു.
“അതെന്തിനാ ...” എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ ആശാരി തന്റെ പ്രവൃത്തിയെ വിശദീകരിക്കാൻ തുടങി.
അതൊരു കഥയാണ്... വെറ്റില പാമ്പിന്റെ കഥ...

പണ്ട് തക്ഷകനുമായി വഴക്കിട്ട് ഒരു പാമ്പ് ഓടി വന്നൊളിച്ചത് വെറ്റില കൊടിയുടെ ഇലയിലാണ്.ഇന്നും
ആ തക്ഷകബന്ധു വെറ്റിലയുടെ നടുഞരമ്പിൽ ഒളിച്ചിരിക്കുകയാണ്
.സമയവും സന്ദർഭവും ഒത്ത് വന്നാൽ അത് മുറുക്കുന്നവനെ കടിക്കുകതന്നെ ചെയ്യും.
വെറുതെ മുറ്റത്ത് മുറുക്കിതുപ്പി കാനൂലും പറഞ്ഞ് ഇരിക്കുകയായിരുന്ന കുഞ്ഞാഞ്ഞ ഉരുണ്ട്പെരണ്ട് വീണ് മരിച്ചെന്നൊക്കെ ചില
ചോത്തി പെണ്ണുങൾ പറയുന്നത്..ഈ വെറ്റിലപാമ്പ് കടിച്ചുള്ള മരണങളെയാണ്..’ കഥകഴിയുമ്പോഴേക്കും വായിൽ കിടന്ന്
ഒരു പാകമായ താംബൂല മിശ്രിതം ആശാരി മുറ്റത്ത് നീട്ടി തുപ്പി.
അദ്ദെഹത്തിന്റെ മുഖത്ത് ഒരു അജ്ഞാതനൊമ്പരത്തിന്റെ ചുളിവുകൾ പ്രത്യക്ഷപെടുന്നത് ഞാൻ കണ്ടു.
വിവർണ്ണമായമുഖത്ത് വിയർപ്പും പൊടിയുന്നുണ്ട്.....”അടിയൻ ഉച്ചയൂണ് കഴിഞ്ഞാൽ പൊകല കൂട്ടി മുറുക്കുക പതിവില്ല”
“മുറുക്ക്യാ പിന്നെ...” പറഞ്ഞ് വന്നത് മുഴുവനാക്കാതെ വയറും ഉഴിഞ്ഞ് കൊണ്ട് ആശേരി എണീറ്റു.
ഒന്നും മിണ്ടാതെ പടിഞ്ഞാറെ വെളിമ്പറപ്പിലെക്ക് വച്ച് പിടിക്കുന്ന ആശേരിയെ ഞാൻ വാശിയോടെ അനുഗമിച്ചു.
ഇത്തവണയും കടം കഥയുടെ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറാനുള്ള സൂത്രമാണെന്ന് ഞാൻസംശയിച്ചു..
“ മുറുക്ക്യാ പിന്നെ.?.” ആശാരി പറഞ്ഞവന്നത് മുഴുവൻ കേൾക്കുവാനുള്ള ആകാംക്ഷയാൽ ഈർഷ്യ അടക്കി
കൊണ്ട് ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു .ആശാരി അപ്പോഴേക്കും പടിഞ്ഞാറെ പറമ്പിലെ പുല്ലാനി പൊന്തക്കുള്ളിൽ
മറഞ്ഞു കഴിഞ്ഞിരുന്നു..
“ മുറുക്ക്യാ പിന്നെ ...??” ഞാൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
“മുറുക്ക്യാ പിന്നെ അട്യേന് തമ്പ്രാനെ എഴുന്നള്ളിക്കണം...”
- @ ### $$$ ****** ??? !!!! .....
(കഥ ഇവിടെ സഡൻസ്റ്റോപ്പിട്ട് നിർത്തുവാൻ കഥകളെ കുറിച്ചുള്ള എന്റെ സൌന്ദര്യസങ്കല്പം എന്നെ ഉപദേശിക്കുന്നു.
പക്ഷെ കത്തിപ്രിയനായ എനിക്ക് കുറച്ചുകൂടെ പറയാനുള്ളതുകൊണ്ട് തുടരുകയാണ്...‌)
രണ്ടടി കൂടി മുന്നൊട്ട് വച്ച ഞാൻ നടവഴിയിൽ
അമേദ്യം കണ്ട അമ്പലവാസിയെ പോലെ അറച്ചു നിന്നു.ആ പറഞ്ഞത് എന്റെ രണ്ട്
ചോദ്യങൾക്കുള്ള ഒരു ഉത്തരമെന്നറിഞ്ഞു,, പെട്ടെന്നുണ്ടായ “ജ്ഞാനോദയ“ത്തിന്റെ
ലജ്ജ എന്റെ മുഖത്ത് പടരുന്നത് ആരെങ്കിലും കാ‍ണുന്നുണ്ടോയെന്ന് ഒളി കണ്ണിട്ടു നോക്കി. പിന്നെ
ധൃതിയിൽ തിരിഞ്ഞ് നടക്കുമ്പോൾ കടംകഥയുടെ ഉത്തരത്തിന്റെ സാധൂകരണം പോലെ
ചില അപശബ്ദങൾ പൊന്തക്കുള്ളിൽ നിന്ന് ഉയർന്നു കേട്ടു.. അന്ന് കാലത്ത് ഉയർന്നജാതി ക്കാ‍രനെതിരെയുള്ള
പാവപെട്ടവന്റെ പ്രതിഷേധം ഇങനെയൊക്കെ ആയിരുന്നു..കടംകഥകളിലും പഴം ചൊല്ലിലുമൊക്കെ അവർ
ഉന്നതകുലത്തിനെ അപമാനിച്ചു..ഒരു തരം പെർവെർട്ടഡ് പ്രതികാ‍രം..
പറമ്പിലൂടെ ഏറുകൊണ്ട കോഴിയെ പോലെ അലഞ്ഞു നടക്കുന്ന എനിക്കുനേരെ വടക്കിനിയിൽ നിന്ന്
അമ്മയുടെ ശകാരമുയർന്നു” ഒള്ളവെയിലും കൊണ്ട് കാടും പടലും കെളച്ച് നീനടന്നോ..എന്നിട്ട് നേരം വയ്യുമ്പോ
ചെവിട് കുത്ത്ണ് ന്ന് പറഞ്ഞ് തൊള്ള പൊളിച്ചാ.. ഇവിടടുത്തൊന്നും എണ്ണയിലിട്ട് ചൂടാക്കി ഒഴിക്കാൻ
ഒരു അണ്ണാർകണ്ണൻ വാഴപോലും കിട്ടാനില്ല്യല്ലോ. എന്റെ ഉള്ളാട്ടിൽ ഭഗോതീ..”
ഞാനുൾപെടേയുള്ള ആ കഥാപാത്രങളൊക്കെ ഇന്ന് മൺ യവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു...
കാലത്തിനൊപ്പം ഓടികിതച്ചും ജന്മങളുടെ കടമ്പകൾ ചാടികടന്നും ഇന്ന് ഈ ബ്ലോഗിംഗ് യുഗത്തിലെത്തി നിൽക്കുമ്പോൾ
അതേ ശകാരം ഞാൻ അടുത്ത് വീട്ടിൽനിന്നു കേൾക്കുകയാണ് . ടെന്നിസ് കളിയും കഴിഞ്ഞ് സ്വിമ്മിംഗ് പൂളിൽ നീന്തി കുളിച്ച്
തല ശരിക്ക് തോർത്താതെ വീട്ടിലേക്ക് കയറി വന്ന മകനെ അമ്മ ശകാരിക്കുന്നു..“നീ കളിയും കുളിയുമായിട്ട് നടന്നോ.
രാത്രി വല്ല ത്രോട്ട് പെയിനോ ഇയർ എയ്ക്കോ വന്നാൽ ഇവിടെ അടുത്തൊന്നും ഒരു ഇ.എൻ.ടി സ്പെഷിലിസ്റ്റ് പോലുമില്ലല്ലോ
ദൈവമെ..” വാക്കുകൾ വ്യത്യസ്തം പക്ഷെ വേവലാതി അതുതന്നെ..!!
കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ പലതും അവ്യക്തമാണ് . പക്ഷെ ഒരു കാര്യം ഉറപ്പ്.“ ചെഹരാ ബദൽതാ ഹെ പർ കഹാനീ നഹീ..
മുഖങൾ മാറുന്നു പക്ഷെ കഥകൾ പഴയതു തന്നെ.....
(ഇനി തുടരണൊ വേണ്ടയോ എന്ന് നല്ലവണ്ണം ഒന്നാലോചിച്ചിട്ട്..)

2009, മേയ് 17, ഞായറാഴ്‌ച

പഴങ്കഥ‌-1(അതും ചക്ക കൊണ്ടാണെങ്കിൽ....)

പഴങ്കഥകൾ കേൾക്കണൊ?
പിള്ളാരെ ,നിങളൊന്നും അന്നു ജനിച്ചിട്ടില്ല.
എന്തിന് നിങളുടെ അപ്പൂപ്പനമ്മാമമാർ വരെ മുട്ടിലിഴഞ്ഞു
കളിക്കുകയായിരിക്കും.കാലം തൊണ്ണൂറ്റൊമ്പതിലെ വെള്ളപൊക്കം.....
.നാട് സ്വാതന്ത്ര്യം നേടുവാൻ ഇനിയും പത്തെൺപത്
വർഷങൾ കഴിയെണമെന്നോർക്കണം .എങും ദാരിദ്ര്യം .!നിങൾക്കറിയുന്ന
വിഷയ ദാരിദ്ര്യമല്ല. സാക്ഷാൽ ദാരിദ്ര്യം..ഉടുതുണിക്ക്മറുതുണിയില്ലാതെയും
ഒരു നേരം വയറുനിറച്ചുണ്ണാനില്ലാതെയും ജനങൾ വലയുന്ന ആ മോഹനസുന്ദര കാലം.
അതൊക്കെ വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യമൊക്കെ ഒരു മാന്ദ്യമാണോ കുട്ടികളേ.. ?
നാട്ടിലെ പണക്കാരുടെ കൂട്ടത്തിലാണ് ഞങൾ ..കഷ്ടി രണ്ടു നേരമാണെങ്കിലും
അവിടെ ഉണ്ണാനും ഉടുക്കാനുമൊക്കെയുണ്ട്.മാത്രമല്ല ഞാനന്ന് കുടിപ്പള്ളി കൂടത്തിലും
പോകുന്നുണ്ട്. കുട്ടികുപ്പായമൊക്കെയിട്ട് ടൈയും കെട്ടി ഗമയിൽ തന്നെയാണ് പോക്ക്.
ഉവ്വ്,അന്നും ടൈയ്യൊക്കെയുണ്ട്.പക്ഷെ കെട്ടുന്നത് അരയിലാണെന്നു മാത്രം.അടിവസ്ത്രത്തിനു
പകരം.
പിന്നെ പിതാമഹൻ കൊളമ്പിലായതു കൊണ്ട് വർഷത്തിൽ വല്ലപ്പോഴുമാണെങ്കിലും
വെള്ളി കാശിന്റെരൂപത്തിൽ വിദേശനാണ്യവും വീട്ടിലെത്താറുണ്ട്. ആ ദിവസങളിൽ വീട്ടിൽ
സദ്യയായിരിക്കും..എന്നു വച്ചാൽ സ്ഥിരമായുള്ള മാമ്പൂ‍ ചമ്മന്തിയും,ചീരതോരനും കൂടാതെ
ഊണിന് ഒരു പപ്പടവും വച്ചു കാച്ചുമെന്നർഥം.മൂന്നു പൂങ്കുലകൊണ്ട് മൂന്നാലുപേർക്ക് നല്ല ചമ്മന്തിയുണ്ടാക്കാം
മാമ്പൂവിന്റെ കറപോകാൻ ഒരു ദിവസം പൂ‍ക്കളൊക്കെ നേർപ്പിച്ച ചുണ്ണാമ്പു ലായനിയിൽ ഇട്ടുവെക്കണം.
ഒരിക്കൽ ബന്ധു വീട്ടിൽ വിരുന്നു പോയപ്പോൾ അമ്മപഠിച്ചെടുത്തവിദ്യയാണ്. വിരുന്നു പോക്ക് അന്നത്തെ
പ്രധാന ഹോബി തന്നെയായിരുന്നു..
ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് ആയിടക്കാണ് ആരാണ്ട് പറഞ്ഞത്.അന്നത്തെ മുഖ്യപ്രശ്നം
ദാരിദ്ര്യമായിരുന്നു .ആവശ്യം ഭക്ഷണവും.ലോക്കലി ലഭ്യമായിട്ടുള്ള ഫ്ലോറയും ഫോണയുമൊക്കെ (flora&fauna)
എങിനെ ഭക്ഷ്യയോഗ്യമാക്കാമെന്നായിരുന്നു ചിന്ത..ഈ മേഖലയിൽ കൂട്ടായും ഒറ്റക്കും ധാരാളം പരീക്ഷണങൾ
നടക്കുന്ന സമയമാണ്.മുളയരി കൊണ്ടുള്ള വിഭവങളായ മുളയരികഞ്ഞി,പൂട്ട്,പായസം മുതലായവയൊക്കെ
പ്രചാരത്തിലായികഴിഞ്ഞു.പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന മുളകൾ ക്ഷാമകാലമെത്തിയതിനാൽ
നിയമം തെറ്റിച്ചു നേരത്തെ തന്നെ പൂത്തിരുന്നു..തൃണമാണെങ്കിലും അതിന് മനുഷ്യകുലത്തിനോട് സ്നേഹമുണ്ട്!
ഒരു മുളംകുറ്റിയിൽ ചെറുതേൻ നിറച്ച് അതിൽ മുളയരി ഇട്ട് വച്ച്
വായ വാഴയില കൊണ്ടു കെട്ടി കളിമണ്ണിൽ വർഷങളോളം കുഴിച്ചിട്ട് ഒരു സുപ്രഭാതത്തിൽ കെട്ടുപൊട്ടിച്ച് പിന്നെയും
ചിലസൂത്രപണികളൊക്കെ കാണിച്ച് വാറ്റിയെടുക്കുന്ന ...സോറി ഞാൻ വല്ലാതെ വാചാലനാവുന്നു അല്ലെ ?
മദ്യത്തിന്റെ കാര്യം പറയുമ്പോൾ അന്നുമിന്നും അങിനെ തന്നെ...
(നിയമപരമായ മുന്നറിയിപ്പ്:ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന റെസിപ്പികൾ പരീക്ഷിച്ച് ആരെങ്കിലും
വയറിളക്കം ക്ഷണിച്ച് വരുത്തിയാൽ...എന്റെ കയ്യിൽ കുറ്റമില്ല)
.വീട്ടു പറമ്പിൽ ധാരാളം പ്ലാവുകളുണ്ടായിരുന്നു. പഞ്ഞം മൂക്കുന്ന
കർക്കിടകം എത്തുന്നതിന് വളരെ മുന്നെ അതെല്ലാം കായ്ക്കും.പിന്നെ സർവ്വം ചക്കമയമായിരിക്കും .
അമ്മ സ്വന്തം നിലക്ക് പലചക്കവിഭവങളും കണ്ട് പിടിച്ചിരുന്നു.\ഇടിയൻ ചക്കമുതൽ ...ഇളം ചക്കകൊണ്ടുള്ള
അച്ചാറു വരെ .
.അമ്മയുടെ ചെറുപ്പത്തിൽ ,ചക്ക പഴുത്തു തിന്നാനല്ലാതെ പച്ച ചക്ക ആരും ഉപയോഗിച്ചിരുന്നില്ല പോലും.
ഇപ്പോൾ, ഉച്ചയൂണിന്റെ കച്ചേരിക്ക് ആവർത്തന വിരസമായ ചക്കരാഗത്തിൽനിന്ന് മോചനം കിട്ടണമെങ്കിൽ
കൊളമ്പിലിരിക്കുന്ന പിതാമഹാൻ വിചാരിക്കണം. ഇങനെ പ്ലാവുകൾ നിറയെ കായ്ച്ച് കിടക്കുന്ന കാലത്താണ് കുട്ടപ്പനാശ്ശാരി
ഞങളുടെ വീട്ടിൽ പണിക്ക് വന്നത്. പുരയുടെ വടക്കു പുറത്തുള്ള മോന്തായ ത്തിൽ പട്ടികകൾ ദ്രവിച്ചത് മാറ്റിവച്ച് വർഷകാലത്ത്
അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അയ്യാൾ എത്തിയത്.അന്ന് ആശാരിക്ക് നാലണയും ,നാലഞ്ച് വിഭവങൾ കൂട്ടി
ഒരൂണു മാ‍ണ് കൂലി. വലിയതറവാടുകളിലൊക്കെ ഇതിന്ന് പുറമെ നീലകരിമ്പിന്റെ തുണ്ടും കൽക്കണ്ട തരികളും വിളമ്പും
അത്തരംവിശേഷവസരങളിൽ ഞാൻ പള്ളികൂടത്തിൽ
പോകാറില്ല .ഉളിയും വടിയും കൊട്ടിപാടുന്നതും കേട്ട് അതെന്താ ഇതെന്താ എന്നൊക്കെ ചോദിച്ച് കരിശു മരത്തിന്റെ താഴെ ചുറ്റിപറ്റി
നിന്ന എന്നൊട് നാട്ട് വർത്തമാനങൾക്കിടയിൽ
ആശാരി ഒരു കടംങ്കഥ ചോദിച്ചു..” കൊമ്പ് വിളി, കുഴലു വിളി ,വെള്ളംതളി , , മനക്കലെ തമ്പ്രാന്റെ എഴുന്നള്ളത്ത്..” .തമ്പ്രാൻ ആരെന്നു
പറ അല്ലെങ്കിൽ നൂറുകടം “ കുറച്ചുനേരം ആലോചിച്ച് നിന്നതിന് ശേഷം
മഞ്ചൽക്കാരൻ..അഞ്ചൽ കാരൻ ...അങിനെ പല ഉത്തരങളും ഞാൻ പറഞ്ഞെങ്കിലും ആശാരി അതൊന്നും സമ്മതിച്ചില്ല.
അപ്പോഴേക്കും ഊണിന് സമയമായിരുന്നു .പിന്നെയും കടംങ്കഥയുടെ ഉത്തരം ചോദിച്ച് ആശാരിയുടെ പിന്നാലെ
കൂടിയ എന്നെ അമ്മ ഈർക്കിലി എടുത്ത് തല്ലാനോടിച്ചു.
ആശാരി പടിഞ്ഞാറേ ഇറയത്ത് ഒരു മുട്ടിപലകമേൽ ഊണിനിരുന്നു.കഴുകിവെടുപ്പാക്കി വച്ചിരിക്കുന്ന നാക്കിലയിലേക്ക്
അമ്മ ആദ്യം പൊടിയരി ചോറ് കോരിയിട്ടു.പിന്നെ വിഭവങൾ ഒന്നിനു പുറകെ ഒന്നായി വിളമ്പാൻ തുടങി.ആദ്യം
ഇടിയൻ ചക്ക ,പിന്നെ, ചക്കയെലിശ്ശേരി,ചക്കകുരുമെഴുക്കുപുരട്ടി.. ഇതെല്ലാം വിളമ്പുമ്പോൾ ആശാരിയുടെ മുഖം ഇരുണ്ട് വന്നു
താൻ വഞ്ചിക്കപെട്ടതായി അദ്ദേഹം മനസ്സിലാക്കി.അവസാനം ഇളം ചക്കകൊണ്ടുള്ള അച്ചാറ് ഇലയിലിടുമ്പോഴേക്കും
അയ്യാളുടെ മുഖം ഗൌരവം കൊണ്ട് കല്ലു പോലെയായിരുന്നു..ആശാരിയുടെ അപ്രസന്നമായ മുഖം കണ്ട് അമ്മ ഒരു ചീന
ഭരണിയുടെ അഗാധതയിൽ ഉറയൊഴിക്കാൻ സൂക്ഷിച്ച് വച്ചിരുന്ന മോര് എടുക്കാൻ തന്നെ ഉറച്ചു.
പാകത്തിന് ഉപ്പ് ചേർത്ത് നാരകത്തിന്റെ കൂമ്പിലയും ഞരടിയിട്ട് സംഭാരം തയ്യാറാക്കിയതിന്ന് ശേഷം
ആശാരിക്കൊരു സർപ്രൈസായിക്കോട്ടെ എന്നുവിചാരിച്ച് ചോദിച്ചു: “ആശാരിക്കല്പം മോരെടുക്കട്ടേ?”
ആശാരി ആദ്യം കേൾക്കാത്തപോലെയിരുന്നു.
“അല്പം മോരെടുക്കെട്ടെ?” അമ്മ ചോദ്യം ആവർത്തിച്ചു.
“അതും ചക്ക കൊണ്ടാണെങ്കിൽ അടിയനു വേണ്ട” ആശാരിയുടെ ഉത്തരം എല്ലാവരെയും ചിരിപ്പിച്ചു.
ആശാരിയും ചിരിയിൽ പങ്ക് ചേർന്നു.അങനെ അയ്യാളുടെ പിണക്കം തീർന്നു.
പക്ഷെ എന്റെ മനസ്സ് ഉത്തരം കിട്ടാത്ത ഒരു കടം കഥയുടെ പുറകെ ആയിരുന്നു..
അപ്പോൾ വീടിന്റെ പുറകിലുള്ള ഇടവഴിയിൽ ഒരു കുഴൽ വിളി കേൾക്കുന്നു.
നോക്കുമ്പോൾ, പാടത്തേക്ക് തീറ്റാൻ എഴുന്നള്ളിച്ച് കൊണ്ട് പോകുന്ന ചേന്ദന്റെ പോത്ത് മുക്രയിടുകയാണ്.
വീടിനടുത്തെത്തിയപ്പോൾ അതൊന്ന് മൂത്രമൊഴിച്ചു.പിന്നെ അത് അതിന്റെ പാട്ടിനു പോകുകയും ചെയ്തു.
കുഴലുവിളി..വെള്ളംതളി.. കണ്ട കാഴ്ചകൾ ഒരു ജിഗ്സോ പസിലിലെന്നതു പോലെ ചേരും പടിചേർന്നപ്പോൾ ഞാൻ
ആശാരിയുടെ മുഖത്ത് നോക്കി ആവേശത്തോടെ ഉറക്കെ വിളിച്ചു.
“ പോത്ത്...പോത്ത്..” അടുത്തനിമിഷം ഈർക്കിലിയല്ല ,ഒരു ഈർക്കിലികെട്ടുതന്നെ (ചൂലെന്നും പറയാം‌)കൈയ്യിലെടുത്ത് ഓടി വരുന്ന
മാതാശ്രീയെയാണ് കണ്ടത്.സ്വതവെ കറമ്പനായ കുട്ടനാശ്ശാരി ആനന്ദതുന്ദിലനായി ആഹാരം ചവച്ചു കൊണ്ടിരിക്കുന്ന
ആ‍ സമയത്ത് ഒരു പോത്തിന്റെ മുഖഛായുണ്ടെന്ന സത്യം എന്റെ സിറ്റ്വേഷൻ കൂടുതൽ പരുങലിലാക്കി.അരുമസന്താനമെങ്കിലും
മുതിർന്ന ഒരാളെ മുഖത്ത് നോക്കി പോത്തെന്ന് വിളിക്കുമ്പോൾ ശിക്ഷിക്കാതിരിക്കാൻ രക്ഷിതാക്കൾക്കാവില്ല...
.കാലത്തിന്റെ സ്ക്രിപ്റ്റിൽ എനിക്കുവേണ്ടി ഓങി വച്ചിരുന്ന രണ്ട്
പ്രഹരങൾഞാൻ വിനീതനായി ഏറ്റ് വാങിയതിനു ശേഷമാണ് കുട്ടപ്പനാശ്ശാരിക്ക് ബോധോദയമുണ്ടായതും തെറ്റിധാരണകളൊക്കെ നീങി
കാര്യങളൊക്കെ കലങി തെളിഞ്ഞതും...പക്ഷെ എന്റെ കണ്ണുകൾ അപ്പൊഴേക്കും കലങി ചുവന്നിരുന്നു.
ഉത്തരം തെറ്റിപോയെന്ന അറിവും എന്റെ കണ്ണീരൊഴുക്കിന്റെ അളവു കൂട്ടി...
(തുടരും)

2009, മേയ് 15, വെള്ളിയാഴ്‌ച

സെൽഫ് പോർട്രൈറ്റ്

അക്ഷരകൂട്ടിന്റെ ഉപ്പുതിന്നേറുന്ന
പൈദാഹമോടെ തുടിച്ചബാല്യം..
ആർത്തിയോടെത്രയോ പുസ്തകതാളുകൾ
അന്നാളിലാണു ഞാൻ തിന്നു തീർത്തൂ..
കഥയും കവിതയും കതിരുകൊറിക്കുന്ന
കാട്ടുമൈനകിളി കുഞ്ഞുപോലെ
ബാല്യകൂതൂഹലവാടിയിലന്നൊക്കെ
കൊതിയുമായേറേയലഞ്ഞിരുന്നു
താരിൻ തളിരിളം കൂമ്പുനുണയുന്ന
ചിത്രവർണ്ണപുഴുവെന്നപോലെ
വരികളും അർഥവും അന്തരാർഥങളും
രാവും പകലും കരണ്ടിരുന്നു..
മോഹതഴപ്പുകൾ പൂവിട്ടതീരത്ത്
സ്വപ്നസമാധിയായ് കൌമാരവും
വാക്കിൻ ചിറകുമായ്തുള്ളുന്നതുമ്പിപോൽ
സ്വപ്നസഞ്ചാരിയെൻ യൌവ്വനവും
ഉള്ളിലെ വിങൽ സഹിയാതെയാണുഞാൻ
തൂലികതുമ്പ് മിനുക്കിവച്ചൂ..
മഷിയല്ല മാനത്തെ പൊൻ നിലാവാണു ഞാൻ
തൂലികക്കുള്ളിൽ നിറച്ചുവച്ചൂ..
കരുതാത്ത നേരത്തു കൌമുദിമാ‍യവെ
കണ്ണീരു പകരം ഒഴിച്ചു വച്ചൂ..
കണ്ണീരുമിറ്റിറ്റു തീരുകയാണിനി
ജീവരക്തം തന്നെ പാർന്നു വക്കാം...

2009, മേയ് 13, ബുധനാഴ്‌ച

പുസ്തകശാലാ...

കവിതയുടെ കോലം കെട്ടിയചിന്തകളെ
അക്ഷരവടിവിലാവാഹിച്ച് അണിനിരത്തിയ
ഒരു പുസ്തകത്തിന്റെ വെൺ താളുകൾ
വെറുതെ മറിച്ചു നോക്കിയും .
വിഘടിച്ചു നിൽനിക്കുന്ന വിശ്വാസപ്രമാണങളെ
ഒരു ഉടമ്പടിയിൽ ഉരുക്കിചേർത്തതെന്ന് കണ്ട്
വിഖ്യാതമായൊരു പുസ്തകം തിരിച്ചു വച്ചും..
ഇനിയുമൊരെണ്ണം മനുഷ്യവികാരങളുടെ
മഹാപ്രപഞ്ചം തന്നെയെന്ന് വിസ്മയിച്ചു തലോടിയും.
ഷെൽഫിലെ വിലകൂടിയപുസ്തകങളെ
ചില്ലു ഭരണിയിൽ പലനിറം പാർന്നു മിന്നുന്ന
മധുരമിഠായികളിൽ കൊതിയാർന്നു നിൽക്കുമൊരു
ദരിദ്രബാലനെ പോലെ
അക്ഷരതീറ്റയാലേറിയ അന്തർ ദാഹത്താലും.
സ്വപ്നങൾ തിങി തിളങുന്ന കൺ കളാലു മുഴിഞ്ഞും.
പഴയ തെങ്കിലും ജുബയിലെ കീറാത്ത കീശയിൽ
മുഷിഞ്ഞ മൂന്നു നോട്ടുകൾ ഇഷ്ടപെട്ടൊരു പുസ്തകത്തിന്റെ
വിലയുടെ മൂന്നിലൊന്ന് മാത്രമെന്ന് വിഷാദിച്ചും..
എത്രനേരമായ് സഹൃദയനാമൊരാളീ പുസ്തകശാലയിലലയുന്നു.
ഒടുവിലൊരു കോണിലെ വാതിലിൽ കാവലൊഴിഞ്ഞ നേരത്ത്
വിലയൊടുക്കാതെയൊരു പുസ്തകം കവർന്ന്
പമ്മിപതുങി പുറത്തിറങവെ ,എന്തത്ഭുതം...
നട്ടുച്ച തൃസന്ധ്യയായിരിക്കുന്നു..
രാജരഥ്യ ചൂഴുന്ന മൈതാനം അമ്പലമുറ്റവും....,അവിടെ
കെട്ടും കെടാതെയും എണ്ണമറ്റ ചിരാതുകൾക്കിടയിൽ
എണ്ണ പാർന്നും തിരി തെളിച്ചും നിൽക്കയാണ്
പൂണൂൽ ധാരിയാം പുരോഹിത നൊരാൾ..
ചിരാതുകളിൽ മിന്നി നിൽക്കുന്നതത്രയും മനുഷ്യ ജന്മങളെന്നറിഞ്ഞ്
കട്ടെടുത്ത പുസ്തകം പിന്നിൽ മറച്ച്
എവിടെയെന്റെ മൺചിരാതെന്നു കൂതുഹലമാർന്നു സഹൃദയൻ...
തിരിമങിയ ചിരാതു ചൂണ്ടി ഇതുതന്നെയെന്നായി പുരോഹിതൻ..
ഇത്ര നേരവും തെളിഞ്ഞുകത്തിയ നാളം പെട്ടെന്നു മങുവാനെന്തുകാര്യമെന്നോർക്കെ
ചിരാതിൽ വെളിച്ചമണഞ്ഞു ,ടൌണിലെ പുസ്തകശാലയുടെ
ഏഴാം നിലയുടെ വരാന്തയിൽ അഴികൾപോലുംകാവലില്ലാ
ചില്ലുവാതിലിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ചൊരാൾ
ഒരു വിഫല ജന്മമായ് താഴെ വീ‍ണു ചിതറി..
അപ്പോഴും നെഞ്ചോടടുക്കിപിടിച്ച പുസ്തകത്തിന്റെ
പേര് നിങൾക്ക് വായിക്കാം”ജൂതന്മാരുടെ ശ്മ്ശാനം”
(ജൂതന്മാരുടെ ശ്മശാനം.വിഖ്യാതമായൊരു ചെറുകഥാസമാഹാരം.
അതിലെ ഒരു കഥാപാത്രത്തിന്റെ ഗതി തന്നെയാണിവിടെ യും)

2009, മേയ് 11, തിങ്കളാഴ്‌ച

പറയാം ഒരു പ്രണയകഥ.

സ്വപ്നങളുടെ ഛന്ദസ്സിൽ.
സ്വരമെഴാത്തൊരീണത്തിൽ
മൌനത്താൽ വിരചിച്ച മഹാകാവ്യം-
- പകർത്തിയെഴുതാനില്ലതിൽനിന്നൊരു
വാക്കു പോലും..
ആഷാഢവാനിലകലെയൊരു കോണിൽ
ആർദ്രമാം മുകിൽ പടർപ്പിലാർത്തു പൂവിട്ടൊരിന്ദ്ര
ധനുസ്സിൻ വർണ്ണ വല്ലി-
തൊട്ടെടുക്കാനില്ലതിൽ നിറങളേതും.
മഴവിൽ പാദം മണ്ണിൽ തൊടുന്നദിക്കിൽ
മാണിക്യകല്ലുതിരഞ്ഞുപോയ മനസ്സിൻ
പാതിയോ മടങി വന്നിട്ടില്ലിന്നേവരെ..!
മരുഭൂവിലെരിവെയിലിൽ ഇളകുമാ
മൃഗതൃഷ്ണതൻ ജലവീചികൾ-
മോഹിക്കുവാനില്ലതിൽ നിന്നൊരിറ്റുജലം
നെഞ്ചിൻ ദാഹമാറ്റുവാൻ...
കുളിരാർന്നൊരാമറുതീരം തേടി പോയ
മനസ്സിൻ മറുപാതിയും മടങിയിട്ടില്ലിതുവരെ..
ക്ഷണികായുസ്സാം പുഷ്പഭംഗികൾ
നാളത്തെ കനിയുടെ
കനികിളിർത്തു തളിരിലകൺ വിടർത്തുമൊരു
പുതുചെടിയുടെ വാഗ്ദാനം മാത്രം.
(വാഗ്ദാനങളെപ്പൊഴും നിറവേറ്റപെടുകയില്ലെന്നതും
ഓർമ്മയിരിക്കട്ടെ...!)
അതോർക്കാതെയീ സൌരഭങളിൽ
അതിരുവിട്ടഭിരമിക്കുന്നവർ വിഢ്ഢികൾ..