2008 ഒക്‌ടോബർ 23, വ്യാഴാഴ്‌ച

കാല്പനികം

മഴക്കാലസന്ധ്യയുടെ മരതക വെളിച്ചം മാഞ്ഞു തുടങിയ മട്ടു പ്പാവിൽ
കൈയിലൊരു തൂവൽ തൂലികയും തൂവെൺ താളു മായ് ഞാനിരുന്നു.
എണ്ണവറ്റാറായ മൺ വിളക്കു പോലെ മാനത്തൊരമ്പിളി നാളം മുനിഞ്ഞു കത്തി.
ഭൂമിയാം ഭൂർജ്ജപത്രതാളിൽ നിലാവിന്റെ സ്വർണ്ണ ലിപികളാൽ
പ്രണയ സന്ദേശം വിരചിക്കുകയാണ് രാത്രി..
അപ്പോൾ........അപ്പോൾ..........
അനന്തമായ ബ്രഹ്മസമുദ്രത്തിന്റെ അതി വിദൂരസ്ഥമായ ഏതോ തീരത്തു നിന്ന്
അവർ ഒഴുകിയെത്തി; അനുഭൂതികൾ ........ആശയങൾ...........
വാക്കിൻ വല വീശിയപ്പോൾ ചിലതു സ്വർണ്ണമത്സ്യങളെപോലെ ഊർന്നു പോയി.
മറ്റു ചിലതു പുകമഞ്ഞ് പോലെ മാഞ്ഞു പോയി..
ശേഷിച്ചതെല്ലാം മൌനത്തിന്റെ നീല ചില്ല്ലു പാത്രത്തിൽ ഞാൻ സൂക്ഷിച്ചു വച്ചു
പിന്നെ ഓരോന്നായി തൂലികതുമ്പാൽ ഒപ്പിയെടുത്ത് , സ്വഛമായൊരീ താളിൽ നിരത്തവെ..
ചിലതു നീരവം സ്പന്ദിയ്ക്കുന്ന നീല നക്ഷത്രങളായി..
മറ്റു ചിലത് കറുത്ത പർദ്ദയണിഞ്ഞ വിഷാദങളായി..
പിന്നെയും ചിലത് സദാരൂപം മാറുന്ന മേഘ രൂപികളായി.
അങനെ എന്റെ ആദ്യത്തെ കാല്പനിക കവിത പിറന്നു.

അഭിപ്രായങ്ങളൊന്നുമില്ല: